ദില്ലി: ബംഗളൂരുവില്‍ പുതുവര്‍ഷരാവില്‍ യുവതിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലി. യുവതിക്കെതിരെ നടന്ന അതിക്രമം നോക്കിനിന്നവര്‍ക്ക് ആണുങ്ങളെന്ന് പറയാന്‍ അവകാശമില്ലെന്ന് കൊഹ്‌ലി പറഞ്ഞു. ബംഗളൂരുവില്‍ സംഭവിച്ചത് തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. യുവതിക്കെതിരെയുള്ള അതിക്രമം കണ്ടിട്ടും അനങ്ങാതിരുന്നവരുടെ നടപടിയെ ഭീരുത്വമെന്നേ വിശേഷിപ്പിക്കാനാകൂ. അവര്‍ക്ക് ആണുങ്ങളെന്ന് പറയാന്‍ യാതൊരു അവകാശവുമില്ല-കൊഹ്‌ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അക്രമം നോക്കിനിന്നവരോട് എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. നിങ്ങളുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലുമാണ് ഇത് സംഭവിച്ചതെങ്കിലും നിങ്ങള്‍ കണ്ടു നില്‍ക്കുമോ അതോ സഹായിക്കുമോ ?. ആളുകള്‍ കൈയുകെട്ടി കണ്ടു നില്‍ക്കുമെന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. അവര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുവെന്നത് അക്രമിക്കാനുള്ള കാരണമല്ല. അതവരുടെ അവകാശവും തീരുമാനവുമാണ്. എന്ത് ധരിക്കണമെന്നും എങ്ങനെ നടക്കണമെന്നും. അത് ആണുങ്ങള്‍ അംഗീകരിക്കണം. അല്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യാനുള്ള അവസരമായി കാണുകയല്ല വേണ്ടതെന്നും കൊഹ്‌ലി പറഞ്ഞു.

ഇത്തരം അതിക്രമങ്ങളില്‍ ചിലര്‍ക്കെങ്കിലും കുഴപ്പമൊന്നും കാണാനാകില്ല. ഒരുപരിധിവരെ അവര്‍ അത് അംഗീകരിക്കുന്നുണ്ടാകാം. എന്നാല്‍ അത്തരമൊരു സമൂഹത്തില്‍ ജീവിക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന രീതിയില്‍ നമ്മുടെ ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകളോട് കുറച്ചുകൂടി അനുകമ്പ പ്രകടിപ്പിക്കണം. അവര്‍ നമ്മുടെ കുടുംബാംഗമായിരുന്നെങ്കില്‍ നമുക്ക് എങ്ങനെയാവും അത് ഉള്‍ക്കൊള്ളാനകുക എന്നുകൂടി ചിന്തിക്കണം. കൊഹ്‌ലിയുടെ വാദങ്ങളെ പിന്തുണച്ച് കാമുകിയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മയും രംഗത്തുവന്നിരുന്നു.