കാത്തിരിപ്പും പ്രാര്‍ഥനകളും വിഫലം; വിമാനവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തത് സലയുടെ മൃതദേഹം തന്നെ
കഴിഞ്ഞ ദിവസം പോര്‍ട്ട്‌ലാന്‍ഡ് തുറമുഖത്തെത്തിച്ച മൃതദേഹം വിശദ പരിശോധനകള്‍ക്കൊടുവിലാണ് സലയുടേതാണെന്ന് സ്ഥിരീകരിച്ചത്. സലക്കു പുറമെ വിമാനത്തിന്റെ പൈലറ്റായിരുന്നു ഡേവിഡ് ഇബ്ബോട്സണും മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ലണ്ടന്‍: ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി ആ ദു:ഖ വാര്‍ത്തക്ക് ഒടുവില്‍ സ്ഥിരീകരണം. ഇംഗ്ലീഷ് കടലിടുക്കില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തത് കാർഡിഫ‌് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട‌്ബോൾ താരം എമിലിയാനോ സലയുടെ മൃതദേഹം തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു.വിമാനം കാണാതായ ഇംഗ്ലീഷ് കടലിടുക്കിലെ ഗ്യൂണ്‍സേ ദ്വീപുകള്‍ക്ക് സമീപം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഞായറാഴ്ചയാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.
വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പോര്‍ട്ട്‌ലാന്‍ഡ് തുറമുഖത്തെത്തിച്ച മൃതദേഹം വിശദ പരിശോധനകള്‍ക്കൊടുവിലാണ് സലയുടേതാണെന്ന് സ്ഥിരീകരിച്ചത്. സലക്കു പുറമെ വിമാനത്തിന്റെ പൈലറ്റായിരുന്നു ഡേവിഡ് ഇബ്ബോട്സണും മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇബോട്സന്റെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.
ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ തട്ടകമായ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.
ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള 'പൈപ്പര്‍ പി.എ-46 മാലിബു' ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ താരത്തിനെയും പൈലറ്റിനെയും കണ്ടെത്താന്‍ വ്യാപക തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.