ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ പേസര്‍മാരെ ഏറെ ബുദ്ധിമുട്ടിക്കാൻപോകുന്നത് എബിഡിവില്ലിയേഴ്സും ആംലയും ഉള്‍പ്പെടുന്ന ബാറ്റ്സ്‌മാൻമാര്‍ ആയിരിക്കില്ലെന്ന് ഭുവനേശ്വര്‍കുമാര്‍. മറിച്ച് കളിക്ക് ഉപയോഗിക്കുന്ന ചുവന്ന കുക്കാബുറ പന്ത് ആയിരിക്കും, ഇന്ത്യൻ പേസര്‍മാര്‍ക്ക് ഏറ്റവും വലിയ പരീക്ഷണമായി മാറുക. ദക്ഷിണാഫ്രിക്കയിൽ കൂടുതൽ പേസും ബൗണ്‍സും ലഭിക്കുമെന്നത് സന്തോഷകരമായ കാര്യമാണ്, എന്നാൽ കുക്കാബുറ പന്ത് അനായാസം കൈകാര്യം ചെയ്യാൻ ഇന്ത്യൻ ബൗളര്‍മാര്‍ക്ക് സാധിക്കുമോയെന്നാണ് അറിയാനുള്ളത്. 25-30 ഓവറുകള്‍ക്ക് ശേഷം കുക്കാബുറ പന്ത് ബൗളര്‍മാര്‍ക്ക് ഒരു സഹായവും നൽകില്ലെന്നാണ് ഭുവനേശ്വര്‍കുമാര്‍ പറയുന്നത്. ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാര്‍ക്കായി പുതിയ തന്ത്രങ്ങളൊന്നും ആവിഷ്‌ക്കരിച്ചിട്ടില്ലെന്ന് ഭുവി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. അടിസ്ഥാനതത്വങ്ങളിലൂന്നി കളിക്കാനായിരിക്കും തങ്ങള്‍ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പരിശീലനത്തിനിടെ നീണ്ട സ്പെല്ലുകള്‍ എറിയാനാണ് ഇന്ത്യൻ ബൗളര്‍മാര്‍ ശ്രമിക്കുന്നത്. പൊതുവെ ദക്ഷിണാഫ്രിക്കയിൽ ബൗണ്‍സ് വിക്കറ്റുകളാണ് ഉണ്ടാകാറുള്ളത്. ഇത്തവണ അങ്ങനെ ആയിരിക്കുമോയെന്ന് മൽസരം തുടങ്ങുന്നതിന് മുമ്പേ അറിയാനാകൂവെന്ന് ഭുവനേശ്വര്‍ പറഞ്ഞു.