റിയോ ഡി ജനീറോ: കായിക ലോകത്തെ കണ്ണീരിലാഴ്ത്തിയ വിമാന ദുരന്തത്തിന് ശേഷം ബ്രസീലിയന്‍ ഫുട്ബോള്‍ ക്ലബ്ബ് ഷാപ്പെകോയിന്‍സ് പുത്തന്‍ പ്രതീക്ഷകളുമായി തിരിച്ച് വരവിന്റെ പാതയിലാണ്. വിമാന അപടകത്തില്‍ സീനിയര്‍ താരങ്ങളെ നഷ്‌ടപ്പെട്ട ഷാപ്പെകോയിന്‍സ് പുതുനിരയുമായി പരിശീലനം തുടങ്ങി. കൊളംബിയയില്‍ വിമാന അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട സെന്‍റര്‍ ബാക്ക് നീറ്റോ പരിക്ക് അവഗണിച്ച് ടീമിന് ആശംസകളുമായി ക്ലബ്ബ് ആസ്ഥാനതെത്തി.

വിമാന അപകടത്തിന് ശേഷം മൂന്ന് പേര്‍ മാത്രമാണ് ഷാപ്പെകോയിന്‍സ് ടീമില്‍ അവശേഷിച്ചത്.മൂന്ന് പേരും ചികിത്സയില്‍.അതുകൊണ്ടു തന്നെ ദുരന്തത്തിന് ശേഷം ഈ മാസം 26ന് നടക്കുന്ന ആദ്യ മത്സരത്തിനായി പുതിയ സംഘത്തെയാണ് ഷാപ്പെകോയിന്‍സ് സജ്ജമാക്കുന്നത്. ക്ലബ്ബ് പുതിയ താരങ്ങളുമായി കരാറൊപ്പിട്ട് വരികയാണ്. 21ന് സന്നാഹ മത്സരവും 26ന് പ്രധാന വൈരികളായ ജോന്‍ വില്ലയുമായുള്ള മത്സരവുമാണ് നടക്കുക.

പുതിയ സംഘത്തിന് ആശംസകളുമായി ദുരന്തം അതിജീവിച്ച പ്രതിരോധ താരം നീറ്റോ ഷാപ്പോകോയിന്‍സ് ആസ്ഥാനതെത്തി.കളത്തിലിറങ്ങാന്‍ കഴിയില്ലെങ്കിലും ടീമിന്റെ തന്നെ ഭാഗമായി നീറ്റോക്കൊപ്പം ചികിത്സ തുടരുന്ന മറ്റ് രണ്ട് താരങ്ങളും വരും ദിനങ്ങളിലും ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയാണ് ക്ലബ്ബ് മാനേജ്മെന്‍റ് പങ്കു വെക്കുന്നത്. മൂവരുടെ ജേഴ്‌സി നമ്പര്‍ മറ്റാര്‍ക്കും നല്‍കേണ്ട എന്നാണ് മാനേജ്മെന്റ് തീരുമാനം.പരിശീലനത്തിനായി ഷാപ്പെകോയിന്‍സ് ജൂനിയര്‍ ടീം അംഗങ്ങളെയും കോച്ച് വാഗ്നര്‍ മഞ്ചീനി പരിശീലനത്തിന്റെ ഭാഗമാക്കി കഴിഞ്ഞു.