ബാംഗലൂരു: ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്. ബാംഗലൂരുവില്‍ നടന്ന അവസാന ടി20യില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 75 റണ്‍സിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 16.3 ഓവറില്‍ 127 റണ്‍സ് നേടുവാനെ സാധിച്ചുള്ളൂ.

ഇന്ത്യയ്ക്കായി യസ്വേന്ദ്ര ചാഹല്‍ നാല് ഓവറില്‍ 25 റണ്‍സ് വിട്ട് നല്‍കി 6 വിക്കറ്റ് നേടി. ഭൂംറ 3 വിക്കറ്റ് നേടി. ആദ്യഘട്ടത്തില്‍ 37 പന്തില്‍ 42 റണ്‍സ് എടുത്ത ജോ റൂട്ടും, 21 പന്തില്‍ 40 റണ്‍സ് എടുത്ത ഇയാന്‍ മോര്‍ഗനും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തും എന്ന് തോന്നിയെങ്കിലും ഇവരെ ചാഹല്‍ മടക്കിയതിന് പിന്നാലെ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരുടെ കൂടാരത്തിലേക്കുള്ള ഘോഷയാത്രയാണ് ചിന്നസ്വാമി സ്റ്റേഡിയം കണ്ടത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട ഇന്ത്യ കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം എന്നത് പോലെ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ കോഹ്ലി റണ്‍ഔട്ടായി.
പിന്നീട് 22 റണ്‍സുമായി കെഎല്‍ രാഹുലും മടങ്ങിയെങ്കിലും റെയ്നയും ധോണിയും ചേര്‍ന്ന് ഇന്ത്യന്‍‌ ഇന്നിംഗ്സിന് അടിത്തറയിട്ടു. റെയ്ന 45 പന്തില്‍ 63 റണ്‍സ് നേടി ഇതില്‍ 2 ഫോറും 5 സിക്സും അടങ്ങിയിട്ടുണ്ട്. 

ധോണി 36 പന്തിലാണ് 56 റണ്‍സ് നേടിയത്. ഇതില്‍ 5 ഫോറും 2 സിക്സും അടങ്ങും. റെയ്ന പുറത്തായ ശേഷം എത്തിയ യുവരാജ് 10 പന്തില്‍ നിന്നും 27 റണ്‍സ് അടിച്ചുകൂട്ടിയത് ഇന്ത്യന്‍ സ്കോറിനെ ഉയര്‍ത്തി.