ബംഗലൂരു: മാധ്യമ പ്രവര്‍ത്തകയോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ച ഐപിഎല്ലില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്‌സ് താരം ക്രിസ് ഗെയില്‍ വീണ്ടും പുലിവാല് പിടിച്ചു. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് ഗെയില്‍ ബ്രിട്ടീഷ് പത്രമായ 'ദ് ടൈംസി'ന്റെ ലേഖികയായ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സിനോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചതെന്നാണ് ആരോപണം.

തന്നെ കാണാന്‍ നല്ലതായത് കൊണ്ടാണ് യുവതികള്‍ പണം എറിഞ്ഞ് തന്റെയൊപ്പം വരുന്നതെന്ന് ഗെയില്‍ പറഞ്ഞു. ലോകത്ത് ഏറ്റവും വലിയ ബാറ്റ് തന്റെ പക്കലാണെന്നും നിങ്ങള്‍ക്കത് എടുക്കാനാവുമോ എന്നും ചോദിച്ച ഗെയില്‍ നിങ്ങള്‍ക്കത് രണ്ടുകൈയു ഉപയോഗിച്ചേ പൊക്കാനാവൂ എന്നും വനിതാ മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞു. എത്ര കറുത്ത വര്‍ഗക്കാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വനിതാ മാധ്യമപ്രവര്‍ത്തകയോട് ചോദിച്ച ഗെയില്‍ ഒന്നിലധികം പേരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചു. ഇതിനുപുറമെ നിങ്ങള്‍ ഇത്തരത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് താന്‍ വാതുവെയ്ക്കുന്നുവെന്നും ഗെയ്ല്‍ പറഞ്ഞതായി മാധ്യമ പ്രവര്‍ത്തക വ്യക്തമാക്കി.

ജമൈക്കക്കാര്‍ ലൈംഗികത ആസ്വദിക്കുന്നവരാണെന്നും അവിടുത്തെ സ്ത്രീകളും അത്തരത്തിലുള്ളവരാണെന്നും ഗെയില്‍ പറഞ്ഞു. ലോകത്തെ എല്ലാ സ്ത്രീകള്‍ക്കും ലിംഗനീതി ഉണ്ടാവുന്നതിനൊപ്പം അവര്‍ക്കിഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ടാവണമെന്നും ഗെയില്‍ പറയുന്നുണ്ട്. സ്വവര്‍ഗ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് അത് ആവാമെന്നും ഈ ലോകത്ത് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഗെയില്‍ പറയുന്നു.

ഇതാദ്യമായിട്ടല്ല ഗെയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിനിടെ ചാനല്‍ 10ന്റെ അവതാരകയായ മെലാനി മഗ്‌ലഗാനെ അപമാനിച്ച ഗെയ്‌ലിന് പിഴശിക്ഷ കിട്ടിയിരുന്നു. വെടിക്കെട്ട് ബാറ്റിംഗിനെക്കുറിച്ച് ചോദിക്കാന്‍ ചെന്ന ടി വി അവതാരകയോട് നിനക്ക് ഒരു അഭിമുഖം തരാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ കളിച്ചത്. നിന്റെ കണ്ണുകള്‍ വളരെ മനോഹരമാണ് എന്നൊക്കെയായിരുന്നു ഗെയ്ല്‍ മറുപടി പറഞ്ഞത്.