റിയോയില്‍ വെച്ച് മാരത്തോണ്‍ മത്സരത്തിനിടെ ഫെഡറേഷന്‍ തനിക്ക് കുടിവെള്ളം നല്‍കാതിരുന്നത് പരിശീലകന്‍ നിക്കോളായി വേണ്ടെന്ന് പറഞ്ഞിട്ടായിരുന്നുവെന്ന് ജെയ്ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. നിക്കോളായിക്ക് കീഴില്‍ ഇനി പരിശീലിക്കാനില്ലെന്നും ജെയ്ഷ വ്യക്തമാക്കി.

മത്സരത്തിനിടയില്‍ കുടിവെള്ളം ലഭ്യമാക്കാതിരുന്നത് അത്‍ലറ്റിക് ഫെഡറേഷന്റെ പിഴവല്ലെന്നാണ് ഒ.പി. ജെയ്ഷ ഇപ്പോള്‍ പറയുന്നത്. മത്സരത്തിന് മുമ്പ് പരിശീലകനായ നിക്കോളായ് സ്നെസരേവിനോട് ഫെഡറേഷന്‍ ഇക്കാര്യം അന്വേഷിച്ചിരുന്നുവെന്നും പരിശീലകനാണ് വെള്ളം വേണ്ടെന്ന് അധികൃതരെ അറിയിച്ചതെന്നും ജെയ്ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിക്കോളായിയുടെ കീഴില്‍ സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചെന്നും നിക്കോളായിയുടെ കീഴില്‍ പരിശീലനം തുടരാനില്ലെന്നും ജെയ്ഷ പറഞ്ഞു. ഇപ്പോഴുണ്ടായ വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ വിരമിക്കാനില്ലെന്നും റിയോ ഒളിമ്പിക്‌സിന് ശേഷം മാരത്തണ്‍ ഓടുന്നത് നി‍ര്‍ത്തുമെന്ന തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ജെയ്ഷ വ്യക്തമാക്കി.