ഇന്ത്യ- ശ്രീലങ്ക ട്വന്റി 20 പരമ്പരയ്‍ക്ക് നാളെ കട്ടക്കിൽ തുടക്കമാവും. ടെസ്റ്റ്, ഏകദിന പരമ്പര നേടിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിശ്രമം അനുവദിച്ച വിരാട് കോലിക്ക് പകരം രോഹിത് ശർമ്മയായിരിക്കും ട്വന്റി 20യിലും ഇന്ത്യയെ നയിക്കുക. മലയാളി ഫാസ്റ്റ് ബൗളർ ബേസിൽ തമ്പി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമോയെന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ. ജയദേവ് ഉനാദ്കത്ത്, മുഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യ, ജസ്‍പ്രിത് ബുംറ എന്നിവരാണ് ടീമിലെ മറ്റ് പേസർമാർ. ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ എന്നിവരും ടീമിലുണ്ട്.
വെറ്ററൻ പേസർ ലസിത് മലിംഗ, സുരംഗ ലക്മൽ, ലഹിരു തിരിമാനെ എന്നിവർ ഇല്ലാതെയാണ് ലങ്ക ഇന്ത്യയെ നേരിടുക. വെള്ളിയാഴ്ച ഇൻഡോറിലും ഞായറാഴ്ച മുംബൈയിലുമാണ് പരമ്പരയിലെ മറ്റ് മത്സരങ്ങൾ.
