മുംബൈ: ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യുവരാജ് സിങിന്റെ സഹോദരഭാര്യയയും ബിഗ്‌ബോസ് ഷോ മുന്‍ മത്സരാര്‍ത്ഥിയുമായ ആകാന്‍ഷ ഷര്‍മയാണ് ഭര്‍തൃവീട്ടുകാര്‍ തന്നെ മാനസികമായും പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയത്.

ഭര്‍ത്താവ് സോരാവര്‍ സിങ്, യുവരാജ് സിങ്, ഇവരുടെ അമ്മ ഷബ്‌നം എന്നിവര്‍ക്കെതിരെയാണ് പരാതി. ആകാന്‍ഷയുടെ പരാതിയില്‍ സ്വീകരിച്ച ഗുഡ്ഗാവ് കോടതി, യുവരാജിനും കുടുംബാംഗങ്ങള്‍ക്കും നോട്ടീസയച്ചു. മാനസിക പീഡനത്തിന് പുറമേ സാമ്പത്തിക ചൂഷണം നടന്നതായും പരാതിയില്‍ പറയുന്നു. 

കുഞ്ഞ് പിറക്കാത്തതിന്റെ പേരിലായിരുന്നു ഇതെല്ലാമെന്നും ആകാന്‍ഷ ആരോപിക്കുന്നു. പീഡനങ്ങള്‍ക്ക് കൂട്ടുനിന്നു എന്നാണ് യുവരാജിന് മേലുള്ള ആരോപണം. ഈ ശനിയാഴ്ചയ്ക്കകം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റോ, വനിത പൊലീസ് ഓഫീസറോ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. മുന്‍പും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ലഹരിമരുന്നുകള്‍ ഉപയോദിച്ചു എന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ആകാന്‍ഷ ഉന്നയിച്ചിരുന്നു.