ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്‍. ഓപ്പണര്‍ രോഹിത് ശര്‍മ്മ(5) ഒരിക്കല്‍ കൂടി പരാജയപ്പെട്ടെങ്കിലും അര്‍ദ്ധ സെഞ്ചുറി നേടിയ ധവാനും കോലിയും ചേര്‍ന്ന് ഇന്ത്യയുടെ നില ഭദ്രമാക്കുകയായിരുന്നു. 24 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 145 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 76 റണ്‍സുമായി ശീഖര്‍ ധവാനും 58 റണ്‍സെടുത്ത് വിരാട് കോലിയുമാണ് ക്രീസില്‍. 

പരമ്പര വിജയം ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം നിരാശയോടെയായിരുന്നു. പരമ്പരയിലെ നാലാം മത്സരത്തിലും അര്‍ദ്ധ സെഞ്ചുറി പോലും നേടാതെ രോഹിത് ശര്‍മ്മ അതിവേഗം മടങ്ങി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കഗിസോ റഹാഡയാണ് ഹിറ്റ്മാനെ പുറത്താക്കിയത്. റബാഡയുടെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങുമ്പോള്‍ ടീം സ്കോര്‍ 20. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച കോലി-ധവാന്‍ സഖ്യം ഇന്ത്യ സ്കോര്‍ മുന്നോട്ടുയര്‍ത്തുകയായിരുന്നു.