ആദ്യമായി ടെസ്റ്റില്‍ നായകനായശേഷം ധോണി ചെയ്ത കാര്യം കണ്ട് അന്തം വിട്ടുപോയെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ആത്മകഥയായ '281 ആന്‍ഡ് ബിയോണ്ട്' എന്ന് പുസ്‌തകത്തിലാണ് ധോണിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്.

ഹൈദരാബാദ്: ആദ്യമായി ടെസ്റ്റില്‍ നായകനായശേഷം ധോണി ചെയ്ത കാര്യം കണ്ട് അന്തം വിട്ടുപോയെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ആത്മകഥയായ '281 ആന്‍ഡ് ബിയോണ്ട്' എന്ന് പുസ്‌തകത്തിലാണ് ധോണിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്.

എന്റെ നൂറാം ടെസ്റ്റായിരുന്നു. കുബ്ലെയുടെ പിന്‍ഗാമിയായി ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ആദ്യ ടെസ്റ്റും. നാഗ്പൂരില്‍ നടന്ന ആ ടെസ്റ്റിനുശേഷം ടീം ഹോട്ടലിലേക്ക് തിരിക്കാനായി ബസില്‍ കയറിയപ്പോള്‍ ബസിന്റെ ഡ്രൈവര്‍ സീറ്റില്‍ ധോണി. അന്ന് ധോണിയാണ് ടീം താമസിക്കുന്ന ഹോട്ടലില്‍വരെ ബസോടിച്ചത്.

അതാണ് ധോണി, ഈ ലോകം എന്തുതന്നെ വിചാരിച്ചാലും തനിക്ക് പ്രശ്നമില്ലെന്ന് കരുതുന്ന ആള്‍. എപ്പോഴും എന്തെങ്കിലും തമാശ ഒപ്പിക്കുകയും എന്നാല്‍ ഒരിക്കലും നിലവിട്ട് പെരുമാറുകയും ചെയ്യാത്തയാള്‍. ധോണിയെ സന്തോഷത്തോടെയോ തമാശകളോടെയോ അല്ലാതെ കാണാനാവില്ല. എന്റെ ജീവിതത്തില്‍ അത്തരത്തിലൊരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല-ലക്ഷ്മണ്‍ കുറിച്ചു.

ടീം മോശമായി കളിക്കുമ്പോഴും ധോണിയെ ശാന്തനായി മാത്രമെ കാണാനാവു. 2011ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 4-0ന് തകര്‍ന്നടിഞ്ഞപ്പോള്‍പ്പോലും ധോണി ശാന്തത വിട്ട് പെരുമാറുന്നത് കണ്ടിട്ടില്ലെന്ന് ലക്ഷ്മണ്‍ പറയുന്നു. ഓസട്രേലിയക്കെതിരെ 3-0ന് പിന്നില്‍ നില്‍ക്കുമ്പോഴും ഇതേ ശാന്തതയായിരുന്നു ധോണിയുടെ മുഖത്ത്. ഒരാളോടുപോലും അദ്ദേഹം ദേഷ്യപ്പെട്ട് സംസാരിച്ചിട്ടുപോലുമില്ലെന്നും ലക്ഷ്മണ്‍ പുസ്തകത്തില്‍ പറയുന്നു. ഇന്ത്യക്കായി 134 ടെസ്റ്റുകളില്‍ നിന്ന് 45.97 ശരാശരിയില്‍ 8781 റണ്‍സ് നേടിയ ലക്ഷ്മണ്‍ 2012ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.