ജൊഹ്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ജെ.പി.ഡുമിനി ടെസ്റ്റില്‍ നിന്ന് വിരമിച്ചു. 2008ല്‍ ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഡുമിനി 46 ടെസ്റ്റുകളില്‍ നിന്നായി 32.85 റണ്‍സ് ശരാശരിയില്‍ ആറ് സെഞ്ചുറി അടക്കം 2103 റണ്‍സ് നേടി. പാര്‍ട് ടൈം സ്പിന്നര്‍ കൂടിയായ ഡുമിനി 42 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. സമീപകാലത്തായി മോശം ഫോമിലായിരുന്ന ഡുമിനിയെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ടെസ്റ്റിന് പുറമെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 33 കാരനായ ഡുമിനി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

2019ല ഏകദിന ലോകകപ്പ് കളിക്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് ഡുമിനി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്ന് സൂചനയുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ 2008ല്‍ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക 414 റണ്‍സിന്റെ റെക്കോര്‍ഡ് ലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചപ്പോള്‍ അഞ്ചാം വിക്കറ്റില്‍ ഡിവില്ലിയേഴ്സിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഡുമിനി അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. 2010ല്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ഡുമിനി പിന്നീട് രണ്ട് വര്‍ഷത്തിനുഷശേഷമാണ് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്.

ദക്ഷിണാഫ്രിക്കമ്‍ മധ്യനിരയുടെ കരുത്തായതിനൊപ്പം പാര്‍ട് ടൈം സ്പിന്നര്‍ കൂടിയായിരുന്ന ഡുമിനി 42 ടെസ്റ്റഅ വിക്കറ്റുകളും സ്വന്തം പേരില്‍ കുറിച്ചു. ഏകദിനങ്ങളിലും, ട്വന്റി-20യിലും തുടര്‍ന്നും കളിക്കുമെന്നും ഡുമിനി വ്യക്തമാക്കിയിട്ടുണ്ട്.