റയലും ബാഴ്സയും രണ്ട് ഗോളുകൾ വീതം നേടി. ക്രിസ്റ്റ്യാനോയും മെസിയും ടീമുകൾക്കായി ലക്ഷ്യം കണ്ടു.
ഫുട്ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന എൽക്ലാസിക്കോ മത്സരം സമനിലയിൽ. പരുക്കൻ കളി കണ്ട മത്സരത്തിൽ റയലും ബാഴ്സയും രണ്ട് ഗോളുകൾ വീതം നേടി. സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോയും മെസിയും ടീമുകൾക്കായി ലക്ഷ്യം കണ്ടു.
ലീഗിൽ അപരാജിതരായി കിരീടത്തിലേക്ക് നീങ്ങുന്ന ബാഴ്സയെ തടയാൻ റയലിനും കഴിഞ്ഞില്ല. സ്വന്തം തട്ടകത്തിലേറ്റ തോൽവിക്ക് പകരം ചോദിക്കാൻ നൗകാന്പിലെത്തിയ റയലിന്‍റെ വലയിലായിരുന്നു ആദ്യ ഗോൾ. സുവാരസിന്‍റെ ഗോളിന് മറുപടി മിനിറ്റുകൾക്കകം നൽകിയത് മറ്റാരുമായിരുന്നില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ. ആവേശം അതിരു കടന്നപ്പോൾ പിന്നെ പരുക്കൻ അടവുകൾ. 44-ാം മിനിറ്റിൽ കൊന്പുകോർത്തതിന് സുവാരസിനും റാമോസിനും മഞ്ഞക്കാർഡ് കിട്ടി. അടുത്ത മിനിറ്റിൽ ലിയോണൽ മെസിക്കും മഞ്ഞ കാർഡ്.
ആദ്യപകുതി അവസാനിക്കും മുൻപ് റഫറി അലസാണ്ട്രോ ഹെർണാണ്ടസ് ഹെർണാണ്ടസിന് ചുവപ്പ് കാർഡും പുറത്തെടുക്കേണ്ടിവന്നു, മാർസലോയുടെ മുഖത്തടിച്ചതിന് സെർജി റൊബർട്ടോ പുറത്തേക്ക്. പരിക്കേറ്റ റൊണാൾഡോയെ പുറത്തിരുത്തി ഇറങ്ങിയ റയൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ വാങ്ങി. 52-ാം മിനിറ്റിൽ മെസി മാജികിനും കാണികള്‍ സാക്ഷിയായി. 73ആം മിനിറ്റിൽ ബെയിൽ തൊടുത്ത ബുള്ളറ്റ് ഷോട്ട് റയലിനെ വീണ്ടും ഒപ്പമെത്തിച്ചു. നൗകാന്പിൽ ഏറ്റവും കൂടുതൽ എൽക്ലാസികോ ഗോളെന്ന റെക്കോർഡും മെസിക്ക് മുന്നിൽ വഴിമാറി.
