ചിറ്റഗോംഗ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര ജയത്തിനരികെ ആതിഥേയരായ ബംഗ്ലാദേശ്. ഒരു ദിവസത്തെ കളി ശേഷിക്കെ ഇംഗ്ലണ്ടിനെതിരെ ജയത്തിന് ബംഗ്ലാദേശിന് വേണ്ടത് 33 റണ്‍സ്. ബംഗ്ലാദേശ് ജയം തടയാന്‍ ഇംഗ്ലണ്ടിന് വേണ്ടത് രണ്ടു വിക്കറ്റും. 59 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന സാബിര്‍ റഹ്മാനിലാണ് ബംഗ്ലാദേശിന്റെ മുഴുവന്‍ പ്രതീക്ഷയും. 11 റണ്‍സെടുത്ത തൈജുല്‍ ഇസ്ലാമാണ് സാബിറിന് ക്രീസിലെ കൂട്ട്. സ്കോര്‍ ഇംഗ്ലണ്ട് 293,240, ബംഗ്ലാദേശേ് 248, 253/8.

228/8 എന്ന സ്കോറില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 240 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത ഷാക്കിംബ് അല്‍ ഹസനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടത്.85 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോററര്‍. 286 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലെ തമീം ഇഖ്ബാലിനെ(9) നഷ്മായെങ്കിലും ഇമ്രുന്‍ കെയ്സ്(43), മുഷ്ഫീഖുര്‍ റഹീം(39), മോനിമുള്‍ ഹഖ്(27), ഷക്കീബ് അല്‍ ഹസന്‍(24) എന്നിവരുടെ ചെറുത്തുനില്‍പ്പിലൂടെയാണ് ജയപ്രതീക്ഷ ഉയര്‍ത്തിയത്.

ഇംഗ്ലണ്ടിനായി ഗരെത് ബാറ്റി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മോയിന്‍ അലിയും സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ചാം ദിനം രണ്ടോവറുകള്‍ക്കുള്ളില്‍ പുതിയ പന്തെടുക്കാമെന്നത് ഇംഗ്ലണ്ടിന് ആനുകൂല്യം നല്‍കുന്നുണ്ട്.