കാണ്‍പൂര്‍: റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട്. ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 11 പന്തുകള്‍ ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് മറികടന്നു. 38 പന്തില്‍ 51 റണ്‍സെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും 46 റണ്‍സെടുത്ത ജോ റൂട്ടും ഇംഗ്ലീഷ് ജയം അനായാസമാക്കി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 148/7, ഇംഗ്ലണ്ട് 18.1 ഓവറില്‍ 148/3.

ഇന്ത്യ ഉയര്‍ത്തിയ വിജലക്ഷ്യത്തിലേക്ക് അതിവേഗത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. 3.4 ഓവറില്‍ 42 റണ്‍സിലെത്തിയ ഇംഗ്ലണ്ടിനെ പക്ഷെ ഒരോവറില്‍ രണ്ട് വിക്കറ്റ് പിഴുത് ചാഹല്‍ ഞെട്ടിച്ചു. ജേസണ്‍ റോയ്(11 പന്തില്‍ 19), സാം ബില്ലിംഗ്സ്(10 പന്തില്‍ 22) എന്നിവരായിരുന്നു ചാഹലിന്റെ ഇരകള്‍. എന്നാല്‍ ഇന്ത്യന്‍ ആഘോഷം അവിടെ അവസാനിച്ചു. മൂന്നാം വിക്കറ്റില്‍ മോര്‍ഗനും റൂട്ടും ചേര്‍ന്ന് 83 റണ്‍സടിച്ച് ഇംഗ്ലീഷ് ജയത്തിന് വഴിയൊരുക്കി. തന്റെ ആദ്യ ഓവറില്‍ ജസ്പ്രീത് ബൂമ്ര 20 റണ്‍സാണ് വഴങ്ങിയത്. 3 ഓവറില്‍ 31 റണ്‍സ് വഴങ്ങിയ നെഹ്റയും നിരാശപ്പെടുത്തി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ത്ത് നല്ലതുടക്കം ലഭിച്ചെങ്കിലും മധ്യനിര തകര്‍ന്നടിഞ്ഞതാണ് വിനയായത്.ഓപ്പണറായി എത്തിയ ക്യാപ്റ്റന്‍ കൊഹ്‌ലി കെഎല്‍ രാഹുലുമൊത്ത് ഓപ്പണിംഗ് വിക്കറ്റില്‍ 34 റണ്‍സെടുത്തു. 8 റണ്‍സെടുത്ത രാഹുല്‍ പുറത്തായശേഷം കൊഹ്‌ലിയും റെയ്നയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തുന്നതിനിടെയാണ് മൊയീന്‍ അലിയുടെ പന്തില്‍ കൊഹ്‌ലി(29) വീണത്. 55 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍.

പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടായി. സ്കോര്‍ 75ല്‍ നില്‍ക്കെ യുവരാജ് സിംഗ്(12), 95ല്‍ റെയ്ന(34), 98ല്‍ മനീഷ് പാണ്ഡെ(3) എന്നിവരെ കൂടി നഷ്ടമായതോടെ മികച്ച സ്കോറെന്ന ഇന്ത്യന്‍ ലക്ഷ്യം അകന്നു. വമ്പനടിക്കാരനായ ഹര്‍ദ്ദീക് പാണ്ഡ്യ(9) കാര്യമായ സംഭാവന ഇല്ലാതെ മടങ്ങിയപ്പോള്‍ അവസാന പന്ത് വരെ ക്രീസില്‍ നിന്ന എംഎസ് ധോണി(27 പന്തില്‍ 36 നോട്ടൗട്ട്) ആണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ ഉറപ്പാക്കിയത്. ഇംഗ്ലണ്ടിനായി മോയിന്‍ അലി നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു.