പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം
ലീഡ്സ്: പരമ്പരിലെ രണ്ടാം ഏകദിനത്തില് ഇന്ത്യയെ നിര്ത്തിപ്പൊരിച്ചതിന്റെ ആത്മവിശ്വാസത്തില് കളത്തിലിറങ്ങുന്ന ഇംഗ്ലീഷ് പടയെ തുണച്ച് ടോസ് ഭാഗ്യം. നിര്ണായകമായ മൂന്നാം ഏകദിനത്തില് ടോസ് നേടിയ ഇംഗ്ലീഷ് നായകന് ഇയോണ് മോര്ഗന് ഇന്ത്യയെ ബാറ്റിംഗിന് വിട്ടു. രണ്ടാം മത്സരത്തിലെ തോല്വിയില് നിന്ന് പാഠങ്ങള് ഉള്ക്കൊണ്ട് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ലീഡ്സില് ഇറങ്ങുന്നത്. ഉമേഷ് യാദവ്, കെ.എല്. രാഹുല്, സിദ്ധാര്ഥ് കൗള് എന്നിവര് ടീമിന് പുറത്തായപ്പോള് മിന്നുന്ന ഫോമിലുള്ള ദിനേശ് കാര്ത്തിക്, ഭുവനേശ്വര് കുമാര്, ശര്ദുല് താക്കൂര് എന്നിവര് ടീമിലെത്തി.
സ്പിന്നര്മാര് തിളങ്ങിയില്ലെങ്കില് ഇന്ത്യന് ബൗളിംഗ് പാടെ തകര്ന്ന് പോകുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. ഇത് മാറ്റിയെടുക്കാന് ഭുവിയുടെ അനുഭവപരിചയം തുണയാകുമെന്ന് ഇന്ത്യന് ആരാധകര് പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ കളിയില് ഇന്ത്യന് ബൗളിംഗിന് വന്ന പോരായ്മകള് ഭുവനേശ്വറിലൂടെ മാറ്റിയെടുക്കാന് സാധിക്കുമെന്നാണ് കോലിയുടെ പ്രതീക്ഷ. അതേസമയം, ഇന്ത്യയെ വിറപ്പിച്ച ടീമില് ഒരു മാറ്റം മാത്രമാണ് ഇംഗ്ലണ്ട് വരുത്തിയിരിക്കുന്നത്. ഓപ്പണര് ജേസണ് റോയിക്ക് പകരം വിന്സ് ടീമിലെത്തി. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയം നേടിയപ്പോള് രണ്ടാമത്തെ പോരാട്ടത്തില് ഇംഗ്ലീഷ് പട വെന്നിക്കൊടി പാറിച്ചിരുന്നു. ഇതോടെ ഇന്ന് ജയിക്കുന്ന ടീമിന് മുന്നിലെത്താന് സാധിക്കും.
