ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ത്രസിപ്പിക്കുന്ന വിജയം പ്രളയബാധിതരായ കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് കോലി ഇന്ത്യയുടെ ജയം കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്. 2-0ന് പിന്നിലായിരുന്നെങ്കിലും ശക്തമായി തിരിച്ചുവരാനാവുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും കോലി പറഞ്ഞു.

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ത്രസിപ്പിക്കുന്ന വിജയം കേരളത്തിലെ പ്രളയബാധിതരായ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് കോലി ഇന്ത്യയുടെ ജയം കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്. മഹാപ്രളയത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന കേരള ജനതക്കായി തങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നുവെന്നും കോലി പറഞ്ഞു.

2-0ന് പിന്നിലായിരുന്നെങ്കിലും പരമ്പരയില്‍ ശക്തമായി തിരിച്ചുവരാനാവുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും കോലി പറഞ്ഞു.തിരിച്ചുവരാമെന്ന ആത്മവിശ്വാസമില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ പരമ്പര 2-1ല്‍ എത്തിക്കാനാവുമായിരുന്നില്ല.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ലോര്‍ഡ്സില്‍ മാത്രമാണ് നമ്മള്‍ സമ്പൂര്‍ണമായും കീഴടങ്ങിയത്. അതുകൊണ്ടു തന്നെ ഈ മത്സരത്തിനിറങ്ങുമ്പോള്‍ മികച്ച സ്കോര്‍ കുറിക്കുക എന്നത് പ്രധാനമായിരുന്നു. അജിങ്ക്യാ രഹാനെക്കൊപ്പം ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് മത്സരത്തില്‍ നിര്‍ണായകമായത്. ആദ്യ ഇന്നിംഗ്സില്‍ രഹാനെയും രണ്ടാം ഇന്നിംഗ്സില്‍ പൂജാരയും പുറത്തെടുത്ത പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി.

ബൗളര്‍മാര്‍ക്ക് 20 വിക്കറ്റുകള്‍ എടുക്കാനാകുമെന്ന വിശ്വാസമുണ്ടായിരുന്നു. ബൗളര്‍മാര്‍ക്ക് കളി ജയിപ്പിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു ബാറ്റിംഗ് നിരക്ക് ചെയ്യാനുണ്ടായിരുന്നത്. 2014ലെ ബാറ്റിംഗ് പരാജയത്തെക്കുറിച്ച് ഞാന്‍ അധികം ആലോചിക്കാറില്ല. പക്ഷെ ഇത്തവണ ഇംഗ്ലണ്ടില്‍ എനിക്ക് റണ്‍സ് കണ്ടെത്താനാകുന്നുവെങ്കില്‍ അതിന് ഞാന്‍ എന്റെ ഭാര്യയോടാണ് കടപ്പെട്ടിരിക്കുന്നത്. എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതിന് അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കോലി പറഞ്ഞു,