കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന-ട്വന്റി-20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ രോഹിത് ശര്‍മയാകും ടീം ഇന്ത്യയെ നയിക്കുക. 2019ലെ ലോകകപ്പിനുള്ള ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും സെലക്ടര്‍മാര്‍ തയാറായേക്കും. അങ്ങനെയെങ്കില്‍ ടെസ്റ്റ് ടീമില്‍ കളിച്ച അശ്വിന്‍, ഷാമി, ജഡേജ, രഹാനെ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചേക്കും.

ദക്ഷിണാഫ്രിക്കയില്‍ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ റിഷഭ് പന്ത്, മനീഷ് പാണ്ഡെ, ക്രുനാല്‍ പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍, മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ജഡേജയ്ക്ക് പകരക്കാരനായി ഉള്‍പ്പെടുത്തിയ അക്ഷര്‍ പട്ടേല്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചേക്കും. ദക്ഷിണാഫ്രിക്കയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കാനിടയില്ല.

യുവരാജ് സിംഗിനെ ടീമില്‍ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ യുവി ഫോമിലായിരുന്നില്ല. യുവിയുടെ സ്ഥാനത്ത് റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല.