ഇന്‍റര്‍ മിലാന്‍റെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ്

സാവോപോള: ഇന്‍റര്‍ മിലാന്‍റെ ഇതിഹാസ ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ ജൂലിയോ സെസര്‍ ഗ്ലൗസഴിച്ചു. താന്‍ പ്രഫഷണല്‍ കരിയരാരംഭിച്ച ബ്രസീലിയന്‍ ക്ലബായ ഫ്‌ളെമെംഗോയ്ക്ക് വേണ്ടിയാണ് സെസാര്‍ അവസാന മത്സരം കളിച്ചത്. ബ്രസീലിനായി മൂന്ന് ലോകകപ്പില്‍(2006, 2010. 2014) വലകാത്തിരുന്നു. 2004 കോപ്പ അമേരിക്ക നേടിയ ബ്രസീല്‍ ടീമിലും അംഗമായി. 

1997ല്‍ ബ്രസീലിയന്‍ ക്ലബ് ഫ്‌ളെമംഗോയിലൂടെയാണ് സെസാര്‍ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയത്. എന്നാല്‍ ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍ മിലാനിലെത്തിയതോടെ താരത്തിന്‍റെ പകിട്ട് വര്‍ദ്ധിച്ചു. ഇന്‍റര്‍ മിലാനൊപ്പം അഞ്ച് ഇറ്റാലിയന്‍ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗും നേടാനായി. 228 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞു. പിന്നീട് പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്കയിലെത്തിയ താരം 55 മത്സരങ്ങളില്‍ വല കാത്തു.

2004-2014 കാലഘട്ടത്തില്‍ ബ്രസീലിന് വേണ്ടി 87 മത്സരങ്ങളില്‍ ജൂലിയോ സെസാര്‍ കളിച്ചു. എന്നാല്‍ വിരമിക്കാനായി ആദ്യ ക്ലബായ ഫ്‌ളെമെംഗോയില്‍ തിരിച്ചെത്തുകയായിരുന്നു. 2009ല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനായി സെസാറിന്‍റെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.