ഫ്രഞ്ച് ഓപ്പണ്‍: സെറീനയെ അട്ടിമറിച്ച് മുഗുരുസയ്ക്ക് കിരീടം
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സംഗിള്‍സ് കിരീടം സ്പെയ്നിന്റെ ഗാര്‍ബിന്‍ മുഗുരുസയ്ക്ക്. നിലവിലെ ചാമ്പ്യന്‍ അമേരിക്കയുടെ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് മുഗുരുസ ആദ്യ ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 7-5, 6-4.
കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ ഫൈനലില്‍ സെറിന വില്യംസിനോടേറ്റ തോല്‍വിയ്ക്കുള്ള മധുര പ്രതികാരം കൂടിയായി മുഗുരസയുടെ വിജയം. 1998ല്‍ അരാന്താ സാഞ്ചസ് വികാറിയോ, മോണിക്ക സെലസിനെ കിരീടം നേടിയ ശേഷം ഫ്രഞ്ച് ഓപ്പണില്‍ മുത്തമിടുന്ന ആദ്യ സ്പാനിഷ് വനിതാ താരമാണ് മുഗുരുസ.
തോല്‍വിയോടെ സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാൻഡ്സ്ലാം നേട്ടങ്ങളുടെ റെക്കോഡിനൊപ്പമെത്താൻ സെറീന ഇനിയും കാത്തിരിക്കണം. ആദ്യ സെറ്റിന്റെ അഞ്ചാം ഗെയിമില്‍ സെറീനയുടെ സര്‍വീസ് ബ്രേക്ക് ചെയ്താണ് മുഗുരുസ കിരീടത്തിലേക്കുള്ള ആദ്യ വിന്നര്‍ പായിച്ചത്. എന്നാല്‍ തൊട്ടടുത്ത ഗെയിമില്‍ മുഗുരുസയുടെ സര്‍വീസ് ബ്രേക്ക് ചെയ്ത് സെറീന ശക്തമായി തിരിച്ചടിച്ചെങ്കിലും ആദ്യ ഗ്രാന്‍ സ്ലാം ഫൈനലിന്റെ അങ്കലാപ്പില്ലാതെ മുഗുരുസ പിടിച്ചു നിന്നു.