സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, യുവി എന്നിവര്‍ക്കെതിരെ കളിക്കുകയും പിന്നീടവരെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഗാരി ക്രിസ്റ്റ്യന്‍

കേപ്‌ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ പരിശീലകരില്‍ ഒരാളാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി ക്രിസ്റ്റ്യന്‍. 2011ല്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ ഗാരി പരിശീലക കുപ്പായത്തില്‍ ടീമിനൊപ്പമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി 101 ടെസ്റ്റിലും 185 ഏകദിനങ്ങളിലും കളിച്ച ഗാരി 14000ലധികം റണ്‍സ് സ്കോര്‍ ചെയ്‌തിട്ടുണ്ട്. 

സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, യുവി, സഹീര്‍ തുടങ്ങിയ പ്രതിഭാശാലികള്‍ക്കെതിരെ കളിക്കുകയും പിന്നീടവരെ പരിശീലിപ്പിക്കാനും ഗാരിക്കായി. ഇവരെല്ലാവരും ഇതിഹാസങ്ങളാണെന്ന് സംശയമേതുമില്ലാതെ ഗാരി പറയുന്നു‍. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്നെ വലച്ച ബൗളറെയും ഇഷ്ട ബാറ്റ്സ്മാനെയും ഗാരി വെളിപ്പെടുത്തിയിപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടം നേടാനായില്ല എന്നതാണ് ശ്രദ്ധേയം. 

ബൗളിംഗ് വിസ്‌മയങ്ങളായ ഷെയ്ന്‍ വോണ്‍‍, വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയവരെ കരിയറില്‍ ക്രിസ്റ്റ്യന്‍ നേരിട്ടിട്ടുണ്ട്. ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്താണ് താന്‍ നേരിട്ട മികച്ച ബൗളറെന്ന് മുന്‍ താരം പറയുന്നു. അതേസമയം സമകാലികരായ സച്ചിനോ പോണ്ടിംഗോ അല്ല ഗാരിയുടെ ഇഷ്ട ബാറ്റ്സ്മാന്‍. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയാണ് താന്‍ കണ്ട മികച്ച ബാറ്റിംഗ് പ്രതിഭയെന്നും ഗാരി പറയുന്നു.