ദില്ലി; കളിക്കരുത്തിലും മനക്കരുത്തിലും ഇന്ത്യന്‍ ടീമിലെ കൊമ്പനായിരുന്നു ഓപ്പണര്‍ ഗൗതം ഗംഭിര്‍. സഹഓപ്പണര്‍ വീരേന്ദര്‍ സെവാഗിനൊപ്പമുള്ള ഗംഭീറിന്‍റെ തീപ്പൊരി ഇന്നിംഗ്സുകള്‍ ആരാധകര്‍ക്ക് മറക്കാനാകില്ല. ഫോം നഷ്ടപ്പെട്ട് ദീര്‍ഘനാളായി ഇന്ത്യന്‍ ടീമിന് പുറത്താണ് ഈ ദില്ലി ഓപ്പണറുടെ സ്ഥാനം. എന്നാല്‍ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനത്ത് വീണ്ടും ഗൗതം ഗംഭീറിനെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുണ്ട്. 

രഞ്ജി ട്രോഫി സെമിയില്‍ ബംഗാളിനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടി ‍ഞെട്ടിച്ചിരിക്കുന്നു ഗംഭീര്‍. മുഹമ്മദ് ഷമി നയിക്കുന്ന ബൗളിംഗ്‌നിരക്കെതിരെ 216 പന്തില്‍ 21 ബൗണ്ടറി സഹിതം 127 റണ്‍സാണ് മുന്‍ ഇന്ത്യന്‍ താരം അടിച്ചെടുത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഗംഭീറിന്‍റെ 42-ാം സെഞ്ചുറിയാണിത്. ഗംഭീറിനെ കൂടാതെ ചണ്ഡേലയും സെഞ്ചുറി നേടിയപ്പോള്‍ ദില്ലി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ബംഗാള്‍ 286 റണ്‍സിന് പുറത്തായിരുന്നു.