ഒരു സ്‌റ്റേഡിയത്തിലേക്കും പ്രവേശിക്കാന്‍ കഴിയാത്ത രീതിയിലാണ് സാവിഡിസ് കുടുങ്ങിയത്.

ആതന്‍സ്: ഇവാന്‍ സാവിഡിസിനെ ഫുട്‌ബോള്‍ ലോകം മറന്ന് കാണില്ല. ഗ്രീക്ക് സൂപ്പര്‍ ലീഗ് ടീം പിഎഒക്കെ (PAOK) എഫ്‌സിയുടെ ഉടമ. രണ്ടാഴ്ച മുന്‍പ് കൈത്തോക്കുമായി ഗ്രൗണ്ടിലേക്കിറങ്ങി വാര്‍ത്തകളില്‍ ഇടംപിടിച്ച ടീം ഉടമ. എഇക്കെ ആതന്‍സിനു എതിരായ മത്സരത്തിനിടെയാണ് സാവിഡിസ് അരയില്‍ തിരുകിയ കൈത്തോക്കുമായി ഗ്രൗണ്ടിലെത്തിയത്. റഫറിയുടെ തീരുമാനം ചോദ്യം ചെയ്യാനായിട്ടായിരുന്നു കൈത്തോക്ക് പ്രയോഗം. 

ഇപ്പോള്‍ ആ പ്രയോഗത്തിന് വേണ്ടവിധത്തില്‍ കിട്ടി. അടുത്ത മൂന്ന് വര്‍ഷം മത്സരങ്ങളൊക്കെ വീട്ടിലിരുന്ന് കാണാം. ഒരു സ്‌റ്റേഡിയത്തിലേക്കും പ്രവേശിക്കാന്‍ കഴിയാത്ത രീതിയിലാണ് ലീഗ് അധികൃതര്‍ സാവിഡിസിനെ കുടുങ്ങിയത്. ഒരു ലക്ഷം രൂപ പിഴയായും അടയ്ക്കണം. മാത്രമല്ല, ക്ലബിന്റെ മൂന്ന് പോയിന്റുകളും നഷ്ടമാവും. 

അടുത്ത സീസണ്‍ കളി തുടങ്ങുമ്പോള്‍ മൈനസ് പോയിന്റുമായിട്ടാണ് ക്ലബിന് കളിക്കാന്‍ സാധിക്കുക. കഴിഞ്ഞില്ല, അടുത്ത മൂന്നു ഹോം മത്സരങ്ങള്‍ക്ക് കാണികള്‍ ഉണ്ടാകില്ല. ഒഴിഞ്ഞ ഗാലറിക്ക് മുന്നില്‍ പന്ത് തട്ടണം. ഇതൊന്നും പോരാതെ ഒരു അറുപത്തിമൂവായിരം യൂറോ ക്ലബ് വക പിഴയും.