ആദ്യ മത്സരത്തില്‍ 117 റണ്‍സെടുത്ത ഗപ്ടില്‍ രണ്ടാം മത്സരത്തില്‍ 118 റണ്‍സെടുത്ത് ഒരിക്കല്‍ കൂടി കളിയിലെ താരമായി. 88 പന്തില്‍ 14 ഫോറും നാലു സിക്സറും പറത്തിയാണ് ഗപ്ടില്‍ 118 റണ്‍സടിച്ചത്.

ഹാമില്‍ട്ടന്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക ജയവുമായാണ് കീവീസ് ഇന്ത്യക്കെതിരായ പരമ്പര തോല്‍വിയുടെ നാണക്കേട് തീര്‍ത്തത്. മാര്‍ട്ടിന്‍ ഗപ്ടില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയപ്പോള്‍ എട്ടു വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 226 റണ്‍സെടുത്തപ്പോള്‍ 36-ാം ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലന്‍ഡ് ലക്ഷ്യം കണ്ടു. ആദ്യ മത്സരത്തില്‍ 117 റണ്‍സെടുത്ത ഗപ്ടില്‍ രണ്ടാം മത്സരത്തില്‍ 118 റണ്‍സെടുത്ത് ഒരിക്കല്‍ കൂടി കളിയിലെ താരമായി. 88 പന്തില്‍ 14 ഫോറും നാലു സിക്സറും പറത്തിയാണ് ഗപ്ടില്‍ 118 റണ്‍സടിച്ചത്.

57 റണ്‍സെടുത്ത മുഹമ്മദ് മിഥുനായിരുന്നു ബംഗ്ലാദേശിന്റെ ടോപ് സ്കോററര്‍. 93/5 എന്ന നിലയില്‍ തകര്‍ന്നതിനുശേഷം സബീര്‍ റഹ്മാനുമൊത്ത് ആറാം വിക്കറ്റില്‍ മിഥുന്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോര്‍ ഉറപ്പാക്കിയത്. കീവീസിനായി ഹെന്‍റി നിക്കോള്‍സ് 14 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണ്‍ 65 റണ്‍സടിച്ചു. 21 റണ്‍സെടുത്ത റോസ് ടെയ്‌ലറും വിജയത്തില്‍ വില്യാംസണ് കൂട്ടായി.