തിരുവവന്തപുരം: ഈവര്‍ഷത്തെ ജി വി രാജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ദൃശ്യമാധ്യമ പരിപാടിക്കുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് സ്‌പോര്‍ട്സ് എഡിറ്റര്‍ ജോബി ജോര്‍ജ്ജിനാണ്. ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്യുന്ന 'കളിക്കളം' എന്ന പരിപാടിയാണ് ജോബിക്ക് പുരസ്കാരം നേടിക്കൊടുത്തത്.

ചെസ് താരം എസ് എല്‍ നാരായണനും ഡിറ്റിമോള്‍ വര്‍ഗീസുമാണ് മികച്ച പുരുല്‍ വനിതാ താരങ്ങള്‍. മികച്ച സ്കൂളിനുള്ള പുരസ്കാരം കോതമംഗലം മാര്‍ ബേസിലിനും മികച്ച കോളേജിനുള്ള പുരസ്കാരം ചങ്ങനാശേരി അസംപ്ഷനും സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം തവണ അസംപ്ഷന്‍ മികച്ച കോളജിനുള്ള പുരസ്കാരം നേടുന്നത്. കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു സ്മാരക പുരസ്‌കാരം അത്‌ലറ്റിക്‌സ് പരീശീലകന്‍ പി.ആര്‍ പി.ആര്‍ പുരുഷോത്തമനാണ്‌

മൂന്ന് ലക്ഷം രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് ജിവി രാജ പുരസ്‌കാരം. സമഗ്രസംഭാവന പുരസ്‌കാര ജേതാവിന് രണ്ട് ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവും ലഭിക്കും.

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ മറ്റു കായിക പുരസ്‌കാരങ്ങള്‍ നേടിയവര്‍

മികച്ച കായിക പരീശീലകന്‍ - പിബി ജയകുമാര്‍ (അത്‌ലറ്റിക്‌സ് പരിശീലകന്‍, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ )

മികച്ച കായിക പരീശീലകന്‍ (കോളേജ്) - ആശിഷ് ജോസഫ് - സെന്റ് തോമസ് കോളേജ്, പാല

മികച്ച കായിക പരീശീലകന്‍ (സ്‌കൂള്‍) - മജു ജോസ് (കാല്‍വരി ഹൈസ്‌കൂള്‍, കാല്‍വരി മൗണ്ട്, ഇടുക്കി)

മികച്ച കായികനേട്ടങ്ങള്‍ സ്വന്തമാക്കിയ കോളേജിനുള്ള പുരസ്‌കാരം - അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി

മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച സ്‌കൂള്‍ - മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോതമംഗലം

(മികച്ച കായിക പരിശീലകന് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവും ലഭിക്കും. മറ്റുള്ളവര്‍ക്ക് 50,000 രൂപയും പ്രശംസാപത്രവും ഫലകവും)

മാധ്യമ അവാര്‍ഡുകള്‍ ( ജേതാക്കള്‍ക്ക് 25,000 രൂപയും ഫലകവും പ്രശംസാ പത്രവും)

മികച്ച കായികലേഖകന്‍ - സാം പ്രസാദ്, കേരളകൗമുദി

മികച്ച സ്‌പോര്‍ട്സ് ഫോട്ടോഗ്രാഫര്‍ - പിവി സുജിത്ത്, ദേശാഭിമാനി

മികച്ച കായികാധിഷ്ഠിത ദൃശ്യപരിപാടി - ജോബി ജോര്‍ജ്, ഏഷ്യനെറ്റ് (കളിക്കളം)

മികച്ച കായികപുസ്തകത്തിനുള്ള പുരസ്‌കാരം അര്‍ഹമായ സൃഷ്ടികള്‍ ലഭിക്കാത്തതിനാല്‍ ഈ വര്‍ഷം പ്രഖ്യാപിച്ചിട്ടില്ലെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസന്‍ അറിയിച്ചു.