ആന്റിഗ്വ: ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏകദിന റെക്കോര്‍ഡുകളില്‍ പലതും തകര്‍ക്കാന്‍ കെല്‍പ്പുള്ള ബാറ്റ്സ്മാനെന്നാണ് വിരാട് കൊഹ്‍ലിയെ വിലയിരുത്തുന്നത്. സെഞ്ചുറികളുടെ കാര്യത്തിലായാലും നേടിയ റണ്‍സിന്റെ കാര്യത്തിലായാലും കൊഹ്‌ലി സച്ചിനെ മറികടക്കുമെന്നുതന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഈ കൊഹ്‌ലിയെയും മറികടക്കുന്നത് പതിവാക്കിയ ഒരു കളിക്കാരനുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല.

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 23 സെഞ്ചുറി എന്ന റെക്കോര്‍ഡാണ് ഏറ്റവും അവസാനം അംല, കൊഹ്‌ലിയില്‍ നിന്ന് സ്വന്തമാക്കിയത്. ത്രിരാഷ്ട്ര പരമ്പരയില്‍ വെസ്റ്റിന്‍ഡീസിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് ആംല പുതിയ നേട്ടം കൈവരിച്ചത്. 132 ഇന്നിഗ്‌സുകളില്‍ നിന്നുമാണ് ആംല തന്‍റെ പേരിലുള്ള ശതകങ്ങള്‍ 23 ലെത്തിച്ചത്. കൊഹ്‍ലിയാകട്ടെ 157 ഇന്നിങ്സുകളില്‍ നിന്നാണ് 23 സെഞ്ചുറി തികച്ചത്. ആംലയുടെ 110 റണ്‍സിന്‍റെ കരുത്തില്‍ 343 റണ്‍സെന്ന കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച ദക്ഷിണാഫ്രിക്ക അനായാസം ജയം സ്വന്തമാക്കിയിരുന്നു.

നേരത്തെ ഏകദിനത്തില്‍ അതിവേഗം 1000, 4000, 5000, 6000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് കൊഹ്‌ലിയില്‍ നിന്ന് അംല സ്വന്തമാക്കിയിരുന്നു.