അടുത്ത ഏകദിന ലോകകപ്പ് വരെയെങ്കിലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് എം എസ് ധോണി തുടരണമെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. സമീപകാലത്തായി ഏകദിനങ്ങളില്‍ ധോണിയുടെ പ്രകടനം ആശാവഹമല്ലെങ്കിലും യുവതാരം റിഷഭ് പന്തിനെ ഇപ്പോഴെ അദ്ദേഹത്തിന്റെ പകരക്കാരനായി ടീമിലെടുക്കരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സെവാഗ് ഇന്ത്യാ ടിവിയോട് പറഞ്ഞു.

ദില്ലി: അടുത്ത ഏകദിന ലോകകപ്പ് വരെയെങ്കിലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് എം എസ് ധോണി തുടരണമെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. സമീപകാലത്തായി ഏകദിനങ്ങളില്‍ ധോണിയുടെ പ്രകടനം ആശാവഹമല്ലെങ്കിലും യുവതാരം റിഷഭ് പന്തിനെ ഇപ്പോഴെ അദ്ദേഹത്തിന്റെ പകരക്കാരനായി ടീമിലെടുക്കരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സെവാഗ് ഇന്ത്യാ ടിവിയോട് പറഞ്ഞു.

റിഷഭ് പന്ത് തന്നെയാണ് ധോണിയുടെ പിന്‍ഗാമിയാവേണ്ടത്. പക്ഷെ ഇപ്പോള്‍ പന്തിനെ ടീമിലെടുത്താലും ലോകകപ്പിന് മുമ്പ് 15-16 മത്സരങ്ങള്‍ മാത്രമെ പന്തിന് കളിക്കാനാവു. എന്നാല്‍ ധോണിക്ക 300 മത്സരങ്ങളുടെ പരിചയസമ്പത്തുണ്ട്. പന്തിന് കൂടുതല്‍ സിക്സറുകള്‍ അടിക്കാന്‍ കഴിയുമായിരിക്കും. പക്ഷെ ധോണി ഒറ്റക്ക് എത്ര മത്സരങ്ങളാണ് ജയിപ്പിച്ചിട്ടുള്ളതെന്ന് മറക്കരുത്. ധോണി വിരമിച്ചശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി റിഷഭ് പന്തിനെ കൊണ്ടുവരുന്നതാണ് ഉചിതം.

ധോണിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാവാനുള്ള പ്രതിഭ പന്തിനുണ്ട്. അതുകൊണ്ടുതന്നെ ധോണി ഗ്ലൗസൂരുമ്പോള്‍ മാത്രം പന്തിനെ ചുമതല ഏല്‍പ്പിക്കുന്നതാണ് നല്ലത്. ഏഷ്യാ കപ്പില്‍ കിരീടം നിലനിര്‍ത്താന്‍ ഇന്ത്യക്കാവുമെന്നും സെവാഗ് പറഞ്ഞു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ നിലവാരമെടുത്താല്‍ ശ്രീലങ്ക ഇപ്പോള്‍ പഴയ ടീമല്ല, പാക്കിസ്ഥാനകട്ടെ സ്ഥിരതയില്ല. സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ടീം ഇന്ത്യ മാത്രമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ കീരീടം നേടാനാണ് സാധ്യത.

ബംഗ്ലാദേശ് അപകടകാരികളാണെങ്കിലും അത് അവരുടെ നാട്ടില്‍ മാത്രമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് ഇന്ത്യയെ അവര്‍ അപൂര്‍വമായേ തോല്‍പ്പിച്ചിട്ടുള്ളൂവെന്നും സെവാഗ് പറഞ്ഞു.