വൻരാജ്യങ്ങളുടെ കുത്തകയായ ട്രാക്ക് ഇനത്തിൽ ഇന്ത്യ സ്വപ്നം കണ്ടു നടന്ന സ്വർണ്ണ മെഡൽ രാജ്യത്തിന് നേടിക്കൊടുത്തതിന് ശേഷമായിരുന്നു ആ കണ്ണുനീർ
ദില്ലി: ഫിൻലൻഡിലെ ടാംപരെയിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങുമ്പോള്‍ ഹിമ ദാസിന്റെ കണ്ണുകളും നിറഞ്ഞു. വൻരാജ്യങ്ങളുടെ കുത്തകയായ ട്രാക്ക് ഇനത്തിൽ ഇന്ത്യ സ്വപ്നം കണ്ടു നടന്ന സ്വർണ്ണ മെഡൽ രാജ്യത്തിന് നേടിക്കൊടുത്തതിന് ശേഷമായിരുന്നു ആ കണ്ണുനീർ. സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രവും വീഡിയോയും വൈറലായിരിക്കുകയാണ്.

ലോക അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിലാണ് ഇന്ത്യൻ സ്പ്രിന്ററായ ഹിമ ദാസ് സ്വർണം കരസ്ഥമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം യൂത്ത് മീറ്റ് ട്രാക്ക് ഇനത്തിൽ സ്വർണം നേടുന്നത്. നാലാം നമ്പര്‍ ലൈനില്‍ ഓടിയ ഹിമ റൊമാനിയയുടെ ആന്‍ഡ്രിയ മിക്ലോസിന് പിന്നിലായിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ കുതിപ്പില്‍ ഹിമ സ്വര്‍ണം നേടുകയായിരുന്നു. 51.46 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹിമ സ്വര്‍ണം കരസ്ഥമാക്കിയത്.
ലോകം ഫുട്ബോൾ തിളപ്പിൽ മതിമറന്നിരിക്കുമ്പോൾ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച ഹിമ ദാസിനെ പലർക്കും അറിയില്ല. മാധ്യമങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് ഹിമയെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. അറിഞ്ഞപ്പോള്‍ മുതല്‍ ഹിമയെ തേടിയെത്തിയത് അഭിനന്ദപ്രവാഹമായിരുന്നു . ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഫർഹാൻ അക്തർ അടക്കമുള്ള ബോളിവുഡ് താരങ്ങളും ഹിമയ്ക്ക് അഭിനന്ദന സന്ദേശങ്ങളുമായി എത്തി.
മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ; ഹിമ, രാജ്യം നിന്നെയോർത്ത് അഭിമാനിക്കുന്നു. ഇനി ഞങ്ങൾക്കും തലയുയർത്തിപ്പിടിച്ചു നിൽക്കാം.
ഭാഗ് മിൽഖ ഭാഗ് ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികദിനത്തിൽ ഇത് സംഭവിച്ചത് അതിശയമാണ്. ഒരു ഇന്ത്യൻ താരം ട്രാക്കിൽ സ്വർണ്ണം നേടുന്നത് കാണണമെന്നായിരുന്നു മിൽഖ സിങ്ങിന്റെ ഏറ്റവും വലിയ സ്വപ്നം- ഹിമയെ അഭിനന്ദിച്ച് ഫർഹാൻ അക്തറിന്റെ വാക്കുകളാണിത്.
രവീന്ദ്ര ജഡേജ, വിരേന്ദർ സെവാഗ് തുടങ്ങിയ ക്രിക്കറ്റ്താരങ്ങളും ഹിമയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. സന്തോഷിക്കാൻ ഞങ്ങൾക്ക് അവസരം തന്നെ ഹിമ നന്ദി...മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് തന്റെ സന്തോഷം പങ്കുവയ്ക്കാൻ ഒട്ടും മടികാണിച്ചില്ല.
അസമിലെ നാഗൻ ജില്ലയിലെ ധിംങ്ങ് ഗ്രാമത്തിലെ കർഷകരായ രോൺജിത് ദാസിന്റെയും ജൊമാലിയുടെയും ആറുമക്കളിൽ ഇളയവളാണ് ഹിമ. അസാമിൽവച്ചു നടന്ന ഇന്‍റർ-ഡിസ്ട്രിക്റ്റ് മത്സരത്തിലാണ് ഹിമ ദാസ് ആദ്യമായി പങ്കെടുക്കുന്നത് 18 മാസങ്ങൾക്കു ശേഷമുള്ള ലോക അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് ഹിമ വിസ്മയിപ്പിക്കുന്ന നേട്ടം സ്വന്തമാക്കുന്നത്.
