തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പ്രോട്ടോക്കോള്‍ പ്രകാരം അനുവദിച്ച ഐപിഎല്‍ മത്സരത്തിന്റെ വിഐപി ടിക്കറ്റുകള്‍ തെലുങ്ക് നടി കുഷിത കല്ലാപ്പുവിന്റെ കൈവശമെത്തിയത് വലിയ വിവാദമായി. 

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ ശനിയാഴ്ച നടന്ന മത്സരത്തിനിടെ വിഐപി ടിക്കറ്റുകളെച്ചൊല്ലി പുതിയ വിവാദം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പ്രോട്ടോക്കോള്‍ പ്രകാരം നല്‍കേണ്ടിയിരുന്ന കോംപ്ലിമെന്ററി ടിക്കറ്റുകള്‍ ഒരു യുവനടിയുടെ കൈകളില്‍ എത്തിയതാണ് വിവാദത്തിന് കാരണമായത്.

വിവാദം പുറത്തായത് ഇന്‍സ്റ്റഗ്രാമിലൂടെ

ഓരോന്നിനും 40,000 രൂപയോളം വിലമതിക്കുന്ന സണ്‍റൈസേഴ്‌സ് എലൈറ്റ് ലോഞ്ച് ടിക്കറ്റുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് പകരം തെലുങ്ക് നടി കുഷിത കല്ലാപ്പുവിന്റെ കൈവശമെത്തിയത്. നടി തന്നെ ഈ ടിക്കറ്റുകളുടെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ 1.1 മില്യണ്‍ ഫോളോവേഴ്സുള്ള കുഷിത ഏതാനും തെലുങ്ക് സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നല്‍കിയ ഔദ്യോഗിക ടിക്കറ്റുകള്‍ എങ്ങനെ നടിയുടെ കൈകളില്‍ എത്തിയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

പ്രോട്ടോക്കോള്‍ ലംഘനം

ഐപിഎല്‍ സംഘാടകര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും സര്‍ക്കാര്‍ ഏകോപനത്തിനുമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നല്‍കുന്ന ടിക്കറ്റുകള്‍ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയക്കാരുടെയോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇത് അടുത്ത സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നല്‍കുന്നത് ധാര്‍മ്മികമായും നിയമപരമായും തെറ്റാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

ടിക്കറ്റിനെച്ചൊല്ലി തുടരുന്ന തര്‍ക്കം

നേരത്തെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും സണ്‍റൈസേഴ്‌സ് മാനേജ്മെന്റും തമ്മില്‍ ടിക്കറ്റുകളെച്ചൊല്ലി വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം കൂടുതല്‍ ടിക്കറ്റുകള്‍ ആവശ്യപ്പെട്ട് എച്ച്സിഎ അധികൃതര്‍ സ്റ്റേഡിയത്തിലെ വെള്ളവും വൈദ്യുതിയും തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രത്യേക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പേരിലുള്ള ടിക്കറ്റുകള്‍ തന്നെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.

YouTube video player