ചണ്ഡീഗഡ്: വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ വെടിക്കെട്ട് സെഞ്ചുറിയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായി മാറിയ ഹര്‍മന്‍പ്രീത് കൗറിന് കഷ്ടപ്പാടുകളുടെ ഒരു ഭൂതകാലമുണ്ട്. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഇന്ത്യന്‍ നായിക കൂടിയായ ഡയാന എഡുല്‍ജിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഇടപെടല്‍ എങ്ങനെയാണ് ഹര്‍മന്‍പ്രീതിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായതെന്നകാര്യം വെളിപ്പെടുത്തിയത്.

ഹര്‍മന്‍പ്രീതിന്റെ വളര്‍ച്ച ജൂനിയര്‍ തലം മുതല്‍ക്കെ കൃത്യമായി നിരീക്ഷിക്കുകയും വേണ്ടി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് ഡയാന എഡുല്‍ജി. നോര്‍ത്തേണ്‍ റെയില്‍വെയില്‍ ജൂനിയര്‍ തലത്തില്‍ ജോലി നോക്കിയിരുന്ന ഹര്‍മന് വെസ്റ്റേണ്‍ റെയില്‍വെയില്‍ ഉയര്‍ന്ന പോസ്റ്റില്‍ ജോലി ലഭിക്കുന്നത് കരിയറിലെ വളര്‍ച്ചയ്ക്കും ഗുണകരമാകുമെന്ന് എഡുല്‍ജി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മുംബൈ പോലൊരു നഗരത്തിലെത്തിയാല്‍ അത് ഹര്‍മന്റെ കരിയറിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്ന് മനസിലാക്കിയ എഡുല്‍ജി ഹര്‍മന്റെ ജോലി വെസ്റ്റേണ്‍ റെയില്‍വേയിലേക്ക് മാറ്റി കിട്ടാനായി ഒരുപാട് ശ്രമിച്ചു.

ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സ്കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയ ഹര്‍മന്‍ തന്റ ഏറ്റവും മികച്ച പ്രകടനം ഏറ്റവും മികച്ച എതിരാളികള്‍ക്കായി കരുതിവെച്ചിരിക്കുകയായിരുന്നു. 115 പന്തില്‍ 171 റണ്‍സടിച്ച ഹര്‍മന്റെ കൊടുങ്കാറ്റ് ഇന്നിംഗ്സാണ് ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായകമായത്.