വിജയം തേടി ഗോകുലം ഇറങ്ങുന്നു; ഇന്ത്യന്‍ ആരോസ് എതിരാളികള്‍
ഇന്നലെ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ഷില്ലോങ് ലെജോങിനെ മറുപടിയില്ലാത്ത 5 ഗോളിന് തകര്‍ത്തു. ലീഗില്‍ ആദ്യമായി ഹാട്രിക്ക് നേടിയ മിസോറം താരം റാള്‍ട്ടേയാണ് വമ്പന്‍ ജയം സമ്മാനിച്ചത്. 15 കളിയിൽ 31 പോയിന്‍റുള്ള ഈസ്റ്റ് ബംഗാള്‍ കിരീടസാധ്യത നിലനിര്‍ത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ ഇന്ത്യന്‍ ആരോസിനെതിരെ വിജയം തേടി ഗോകുലം എഫ് സി ബൂട്ടുകെട്ടുന്നു. കോഴിക്കോട്ട് വൈകീട്ട് 5 മണിക്കാണ് മത്സരം. ലീഗില്‍ ഗോകുലം പത്താം സ്ഥാനത്തും ആരോസ് ഏഴാം സ്ഥാനത്തുമാണ്. മഞ്ഞുവീഴ്ച കാരണം കശ്മീരില്‍ നിന്ന് തിരിച്ചെത്താന്‍ വൈകിയ ഗോകുലവും ഐസ്വാളും തമ്മിലുള്ള മത്സരം മാറ്റിവച്ചിരുന്നു. നാളെ ഉച്ചയ്ക്ക് 2ന് തുടങ്ങുന്ന മറ്റൊരു മത്സരത്തിൽ ഐസ്വോള്‍ മോഹന്‍ ബഹാനെ നേരിടും.
അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ഷില്ലോങ് ലെജോങിനെ മറുപടിയില്ലാത്ത 5 ഗോളിന് തകര്‍ത്തു. ലീഗില്‍ ആദ്യമായി ഹാട്രിക്ക് നേടിയ മിസോറം താരം റാള്‍ട്ടേയാണ് വമ്പന്‍ ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ എട്ടാം മിനിറ്റിലും 27 ാം മിനിറ്റിലും റാള്‍ട്ടേ ഗോള്‍നേടി. 28 ാം മിനിറ്റില്‍ മലയാളി താരം ജോബി ജസ്റ്റിന്‍ ലീഡുയര്‍ത്തി.സീസണിൽ ജോബിയുടെ ഒന്‍പതാം ഗോളാണിത്. 45 ാം മിനിറ്റില്‍ എന്‍റീക്വേ എസ്ക്വേഡ ഈസ്റ്റ് ബംഗാളിനായി നാലാം ഗോള്‍ നേടി. 61ആം മിനിറ്റില്‍ റാള്‍ട്ടേ ഹാട്രിക്ക് തികച്ചു. ജോബി ജസ്റ്റിനാണ് ഗോളിന് വഴിയൊരുക്കിയത്.
15 കളിയിൽ 31 പോയിന്‍റുള്ള ഈസ്റ്റ് ബംഗാള്‍ കിരീടസാധ്യത നിലനിര്‍ത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 16 കളിയിൽ 34 പോയിന്‍റുള്ള ചെന്നൈസിറ്റി ഒന്നാമതും 32 പോയിന്‍റുളള റിയൽ കശ്മീര്‍ രണ്ടാം സ്ഥാനത്തും തുടരും. തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയ ഈസ്റ്റ് ബംഗാള്‍
അടുത്ത മത്സരത്തില്‍ ചര്‍ച്ചിൽ ബ്രദേഴ്സിനെ നേരിടും.