നേരിട്ട രണ്ടാമത്തെയോ മൂന്നാമത്തെയോ പന്തില്‍ ഞാന്‍ പൂജ്യനായി പുറത്തായിരുന്നെങ്കില്‍ ആരും എന്റെ പ്രകടനത്തെക്കുറിച്ച് ചര്‍ച്ചപോലും ചെയ്യില്ലായിരുന്നു

ചെന്നൈ: നിദാഹാസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ ഫൈനലിലെ മോശം ബാറ്റിംഗ് തന്നെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്‍ര്‍ വിജയ് ശങ്കര്‍. എത്ര മറക്കാന്‍ ശ്രമിച്ചിട്ടും തനിക്കതിന് കഴിയുന്നില്ലെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് ശങ്കര്‍ പറഞ്ഞു.

മുന്നോട്ട് പോയെ മതിയാവു എന്ന് എനിക്കറിയാം. എന്നാലും മറക്കാന്‍ കഴിയുന്നില്ല. ആ പ്രകടനത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ട്രോളുകളും കളിയാക്കലുകളും എനിക്കെതിരെ ഉണ്ടായി. രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ അതെല്ലാം സ്വീകരിച്ചേ പറ്റൂ. ആ കളി ഞാന്‍ ജയിപ്പിച്ചിരുന്നെങ്കില്‍ ഇതേ മാധ്യമങ്ങള്‍ തന്നെ എന്നെ തലയില്‍ എടുത്തുവെച്ചേനെ. എന്നാല്‍ സംഭവിച്ചത് നേര്‍വിപരീതമായ കാര്യമായതിനാല്‍ കല്ലേറുകള്‍ സ്വീകരിക്കുന്നു. വളര്‍ച്ചയുടെ പാതയില്‍ ഇതെല്ലാം ഉണ്ടാവും.

നേരിട്ട രണ്ടാമത്തെയോ മൂന്നാമത്തെയോ പന്തില്‍ ഞാന്‍ പൂജ്യനായി പുറത്തായിരുന്നെങ്കില്‍ ആരും എന്റെ പ്രകടനത്തെക്കുറിച്ച് ചര്‍ച്ചപോലും ചെയ്യില്ലായിരുന്നു. ആ സമയത്ത് പൂജ്യനായി പുറത്തായാല്‍ മതിയെന്ന് ആഗ്രഹിച്ചുപോയോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു വിജയ് ശങ്കറിന്റെ മറുപടി. വരുന്നത് നേരിടുകയെന്നല്ലാതെ മറ്റൊന്നും ചിന്തിച്ചിട്ടില്ല. എപ്പോഴും സുരക്ഷിത മാര്‍ഗങ്ങള്‍ മാത്രം തേടാനാവില്ല. ചിലപ്പോഴൊക്കെ വെല്ലുവിളികളും ഏറ്റെടുക്കേണ്ടിവരും. എങ്കിലും രാജ്യത്തിന്റെ ഹീറോ ആവാന്‍ ലഭിച്ച സുവര്‍ണാവസരമായിരുന്നു എനിക്കത്. അത് നഷ്ടമായെതില്‍ വിഷമമുണ്ട്.

ഫൈനല്‍ ജയിച്ചശേഷം എല്ലാവരും ആഘോഷിക്കുമ്പോഴും എനിക്കത് മതിമറന്ന് ആഘോഷിക്കാന്‍ കഴിഞ്ഞില്ല. കാരണം ഞാന്‍ കാരണമാണ് അത്തരമൊരു സാഹചര്യത്തിലേക്ക് കളിയെത്തിയത്. രാജ്യത്തിന്റെ ഹീറോ ആവാന്‍ നല്‍കിയ അവസരം ഞാന്‍ പാഴാക്കി.

മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രവി ശാസ്ത്രിയും എന്നെ ആശ്വസിപ്പിച്ചു. ലോകത്തിലെ ഏറ്റവും മകിച്ച ബാറ്റ്സ്മാനുപോലും ഇത് സംഭവിക്കാമെന്നും വിഷമിക്കേണ്ടെന്നും അവര്‍ പറഞ്ഞുവെന്നും വിജയ് ശങ്കര്‍ വ്യക്തമാക്കി.