ദുബായ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ജയിച്ചാല്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാം. നാലു മത്സര പരമ്പരയില്‍ ഒരു ടെസ്റ്റെങ്കിലും ജയിച്ച് ഇന്ത്യ പരമ്പര നേടിയാല്‍ രണ്ടാം സ്ഥാനത്തുള്ള ഓസീസിന് ഒന്നാം സ്ഥാനത്ത് എത്താനാവില്ല. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ഓസീസിനേക്കാള്‍ 12 പോയിന്റ് ലീഡാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയെ തൂത്തുവാരിയാല്‍ ഓസീസിനും ഒന്നാം സ്ഥാനത്തേക്ക് ഉയരാന്‍ അവസരമുണ്ട്. പക്ഷെ അതിന് ഓസീസ് ഇന്ത്യയെ 3-0നോ 4-0നോ തകര്‍ക്കേണ്ടിവരുമെന്ന് മാത്രം. ഏപ്രില്‍ ഒന്നിന് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് ഐസിസിയുടെ പത്ത് ലക്ഷം ഡോളര്‍ സമ്മാനത്തുക ലഭിക്കും. അഞ്ച് ലക്ഷം ഡോളറാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക.

അതേസമയം, ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. 933 റേറ്റിംഗ് പോയന്റകളുമായി സ്റ്റീവന്‍ സ്മിത്ത് ആണ് ഒന്നാം സ്ഥാനത്ത്. നിലവില്‍ 895 റേറ്റിംഗ് പോയന്റുള്ള കൊഹ്‌ലിക്ക് അഞ്ച് പോയന്റുകള്‍ കൂടി നേടിയാല്‍ കരിയറില്‍ ആദ്യമായി 900 റേറ്റിംഗ് പോയന്റ് മറികടക്കാനാവും.

സുനില്‍ ഗവാസ്കര്‍(916) മാത്രമാണ് ടെസ്റ്റില്‍ ഇതിന് മുമ്പ് 900 റേറ്റിംഗ് പോയന്റ് നേടിയിട്ടുള്ള ഏക ഇന്ത്യന്‍ ബാറ്റ്സ്മാന്‍. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടാണ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണാണ് നാലാം സ്ഥാനത്ത്. കൊഹ്‌ലിക്ക് പുറമെ ഒമ്പതാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യം.ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുട ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ് മൂന്നാം സ്ഥാനത്ത്.