മൂന്നാം ദിനം ആദ്യ സെഷനില്‍ തകര്‍ന്ന ഇന്ത്യയ്ക്ക് 56 റണ്‍സിന്‍റെ ലീഡ് മാത്രം. ആറ് വിക്കറ്റുകള്‍ 53 റണ്‍സിന് വലിച്ചെറിഞ്ഞതാണ് ഇന്ത്യയെ വലച്ചത്. വിന്‍ഡീസ് നായകന്‍ ഹോള്‍ഡറിന് അഞ്ച് വിക്കറ്റ്...

ഹൈദരാബാദ്: വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനത്തിന്‍റെ ആദ്യ സെഷനില്‍ കാലിടറിയ ഇന്ത്യയ്ക്ക് 56 റണ്‍സ് ലീഡ് മാത്രം. വിന്‍ഡീസിന്‍റെ 311-10 എന്ന സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യ 367ന് പുറത്തായി. നാലു വിക്കറ്റിന് 308 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ നീലപ്പടയ്ക്ക് 59 റണ്‍സേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. സെഞ്ചുറി ലക്ഷ്യമിട്ട് ഇറങ്ങിയ രഹാനെയുടെയും പന്തിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തത്. വാലറ്റത്ത് അശ്വിന് മാത്രമേ തിളങ്ങാനായുള്ളൂ. 

മൂന്നാം ദിനം ഇന്ത്യ ആദ്യ ഓവറില്‍ തന്നെ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ അപ്രതീക്ഷിത ബൗണ്‍സറില്‍ രഹാനെയും(80) മൂന്നാം പന്തില്‍ എല്‍ബിയില്‍ ജഡേജയെയും(0) പുറത്താക്കി ഹോള്‍ഡര്‍ വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അഞ്ചാം വിക്കറ്റില്‍ രഹാനെ- പന്ത് സഖ്യം 152 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വൈകാതെ തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറിക്ക് എട്ട് റണ്‍സ് അരികെ(92) പന്തും പുറത്തായി. ഗബ്രിയേലിനാണ് വിക്കറ്റ്. 

വാലറ്റത്ത് കുല്‍ദീപ് 21 പന്തില്‍ ആറ്, ഉമേഷ് 13 പന്തില്‍ രണ്ട് എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഹോള്‍ഡറിനും വാറിക്കാനുമായിരുന്നു വിക്കറ്റ്. എന്നാല്‍ ഒരറ്റത്ത് പ്രതിരോധിച്ച് നിന്ന അശ്വിന്‍ 83 പന്തില്‍ 35 റണ്‍സെടുത്ത് പത്താമനായി പുറത്തായി. അശ്വിന്‍ നാല് ബൗണ്ടറികള്‍ പറത്തി. നാല് റണ്‍സുമായി താക്കൂര്‍ പുറത്താവാതെ നിന്നു. 

രണ്ടാം ദിനം കെ എല്‍ രാഹുല്‍(4), പൃഥ്വി ഷാ(70), ചേതേശ്വര്‍ പൂജാര(10), വിരാട് കോലി(45) എന്നിവരുടെ വിക്കറ്റുള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-പൃഥ്വി ഷാ സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഷാ 53 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്സറും പറത്തിയാണ് 70 റണ്‍സെടുത്തത്. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗബ്രിയേല്‍ മൂന്നും വാറിക്കാന്‍ രണ്ട് വിക്കറ്റും നേടി.

നേരത്തെ 295/7 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസ് 311ന് ഓള്‍ ഔട്ടായിരുന്നു. റോസ്റ്റണ്‍ ചേസിന്റെ സെഞ്ചുറി(106) മികവിലാണ് വിന്‍ഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇന്ത്യക്കായി 88 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ബൗളിംഗില്‍ തിളങ്ങിയത്. ഉമേഷിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.