മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ടീം തകർച്ച നേരിടുന്നതിനിടയിലാണ് കളിയിലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ദാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്ക എ ടീമിനെതിരെയുള്ള നിർണായക മത്സരത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യ എ ടീമിന് കനത്ത തിരിച്ചടിയായി അപൂർവ അച്ചടക്ക നടപടി. മുന്നറിയിപ്പ് നല്‍കിയിട്ടും പിച്ചിന്‍റെ സംരക്ഷിത മേഖലയിലൂടെ നിയമവിരുദ്ധമായി ഓടിയതിന് ഇന്ത്യൻ താരം വിപ്രജ് നിഗത്തിന് ഒന്നിന് പുറകെ ഒന്നായി രണ്ട് തവണയാണ് അംപയർ പിഴ ചുമത്തി. ഇതോടെ ഇന്ത്യയുടെ ടീം സ്കോറിൽ നിന്നും 10 റൺസ് പെനാൽറ്റിയായി വെട്ടിക്കുറച്ചു. അമ്പയര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും തെറ്റ് ആവര്‍ത്തിച്ച വിപ്രജ് നിഗമിന്‍റെ ഓട്ടം കണ്ട് ഡഗ്ഗൗട്ടിലിരുന്ന സഹതാരങ്ങളും കമന്‍റേറ്റർമാരും ഒരുപോലെ തലയിൽ കൈവെച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ടീം തകർച്ച നേരിടുന്നതിനിടയിലാണ് കളിയിലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ അനുകൂൽ റോയ് പിച്ചിന്‍റെ മധ്യത്തിലൂടെ ഓടിയതിന് അംപയർമാർ ഇന്ത്യയ്ക്ക് ആദ്യ ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിരുന്നു. 33-ാം ഓവറിൽ അനുകൂൽ പുറത്തായെങ്കിലും ടീമിന് ലഭിച്ച ആ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ് നിയമപ്രകാരം ഇതിന് ശേഷം ബാറ്റ് ചെയ്യുന്ന ഏത് താരം പിച്ചിൽ ഓടിയാലും ടീമിന് 5 റൺസ് വീതം പിഴ ചുമത്തപ്പെടും.

ഒമ്പതാമനായി ക്രീസിലെത്തിയ വിപ്രജ് നിഗം അമ്പയർമാരുടെ മുന്നറിയിപ്പ് പാടെ മറന്ന മട്ടിലായിരുന്നു. 35-ാം ഓവറിലാണ് വിപ്രജ് ആദ്യമായി പിച്ചിന്‍റെ മധ്യത്തിലൂടെ ഓടി ഇന്ത്യയ്ക്ക് 5 റൺസിന്‍റെ ആദ്യ പെനാൽറ്റി വാങ്ങിനൽകിയത്. എന്നാൽ രണ്ട് ഓവറുകൾക്ക് ശേഷം താരം ഇതേ തെറ്റ് വീണ്ടും ആവർത്തിച്ചു. 37-ാം ഓവറിൽ ലങ്കൻ സ്പിന്നർ കുഗദാസ് മാതുലന്‍റെ പന്ത് ഷോർട്ട് തേർഡ് മാൻ ദിശയിലേക്ക് തട്ടിയിട്ട് സിംഗിളിനായി വിപ്രജ് പെട്ടെന്ന് ഓടുകയായിരുന്നു. എന്നാൽ ഇത്തവണയും പിച്ചിന്‍റെ നടുവിലൂടെ വിപ്രജ് ഓടിയതോടെ അംപയർമാർ ഇന്ത്യയ്ക്ക് വീണ്ടും 5 റൺസ് പിഴ വിധിച്ചു. ഇതോടെ ഇന്ത്യയുടെ അക്കൗണ്ടിൽ നിന്ന് ആകെ 10 റൺസ് നഷ്ടമായി. ഇന്ത്യ നേടിയ റണ്ണില്‍ നിന്ന് കുറക്കില്ലെങ്കിലും ശ്രീലങ്ക ബാറ്റിംഗിനിറങ്ങുമ്പോള്‍ ആദ്യ പന്തെറിയും മുമ്പെ 10 റണ്‍സ് അക്കൗണ്ടിലെത്തി.

Scroll to load tweet…

എന്താണ് പിച്ചിലെ 'സംരക്ഷിത മേഖല'

ക്രിക്കറ്റിൽ പിച്ചിന്‍റെ മധ്യഭാഗമാണ് സംരക്ഷിത മേഖലയായി കണക്കാക്കുന്നത്. ബൗളർമാർ എറിയുന്ന പന്ത് കുത്തി ഉയരേണ്ട പ്രധാന ഭാഗമാണിത്. ബാറ്റ്സ്മാൻമാർ സ്പൈക്കുള്ള ഷൂസുകളിട്ട് ഇതിലൂടെ തുടർച്ചയായി ഓടിയാൽ പിച്ചിൽ കുഴികളും വിള്ളലുകളും വീഴാൻ സാധ്യതയുണ്ട്. ഇത് പന്തിന്‍റെ ബൗൺസിനെയും ടേണിനെയും സാരമായി ബാധിക്കുകയും മത്സരത്തിന്‍റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യും. പിച്ച് കേടുപാടുകൾ കൂടാതെ സംരക്ഷിക്കുന്നതിനാണ് ബാറ്റ്സ്മാൻമാർ പിച്ചിന്‍റെ നടുവിലൂടെയല്ലാതെ സൈഡിലൂടെ ഓടണമെന്ന് നിയമം അനുശാസിക്കുന്നത്. പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയ്ക്ക് ഈ 10 റൺസ് നഷ്ടം കനത്ത പ്രഹരമായി മാറി.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക