സിഡ്നി: ഓസ്ട്രേലിയയിലെ ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എയ്ക്ക് കിരീടം. ഫൈനലില്‍ ആതിഥേയരായ ഓസീസിനെ 57 റണ്‍സിന് തകര്‍ത്താണ് യുവ ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 266 റണ്‍സെടുത്തപ്പോള്‍ ഓസീസ് 44.5 ഓവറില്‍ 209 റണ്‍സിന് പുറത്തായി. സ്കോര്‍ ഇന്ത്യ എ 50 ഓവറില്‍ 266/4, ഓസ്ട്രേലിയ 44.5 ഓവറില്‍ 209 ന് ഓള്‍ ഔട്ട്. അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച മന്‍ദീപ് സിംഗാണ് കളിയിലെ കേമന്‍.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ ഓപ്പണര്‍ കരുണ്‍ നായരെ(1) നഷ്ടമായെങ്കിലും മന്‍ദീപ് സിംഗ്(95), ശ്രേയസ് അയ്യര്‍(41), മനീഷ് പാണ്ഡെ(61), കേദാര്‍ ജാദവ്(25), അക്ഷര്‍ പട്ടേല്‍(22 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗ് മികവ് കരുത്തായി. മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിംഗിനിറങ്ങിയില്ല.

265 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് നിരയില്‍ ക്യാപ്റ്റന്‍ ഹാന്‍ഡ്സ്കോംബ്(43), ബാന്‍ക്രോഫ്റ്റ്(34), മാഡിസണ്‍(31), റോസ്(34) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും 34 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ യുസ്‌വെന്ദ്ര ചാഹല്‍ ഇന്ത്യയുടെ രക്ഷകനായി. ഒരുഘട്ടില്‍ 168/3 എന്ന നിലയിലായിരുന്ന ഓസീസ് 209ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്നത്തെ ജയത്തോടെ എ ടീമുകള്‍ തമ്മില്‍ അവസാനം നടന്ന മൂന്ന് പരമ്പരകളിലും ഇന്ത്യ എ ഓസീസിനെ തോല്‍പ്പിച്ച് കിരീടം ഉയര്‍ത്തി.