ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ബൗളിംഗിലും ബാറ്റിംഗിലും മികവ് കാട്ടിയാണ് ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18.2 ഓവറില്‍ ജയിച്ചുകയറിയത്. ബൗളിംഗില്‍ അഞ്ച് വിക്കറ്റുമായി കുല്‍ദീപ് തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ കെഎല്‍ രാഹുല്‍ വെടിക്കെട്ട് സെഞ്ചുറി നേടി. 53 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്‍റെ ഇംഗ്ലീഷ് സെഞ്ചുറി. ജയത്തോടെ മൂന്ന് ടി20കളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. 

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ ധവാനെ വില്ലി പുറത്താക്കിയെങ്കിലും ഇന്ത്യ തളര്‍ന്നില്ല. പതുക്കെ തുടങ്ങിയ രോഹിതിനെ കൂട്ടുപിടിച്ച് രാഹുല്‍ താണ്ഡവം തുടങ്ങിയപ്പോള്‍ ഇന്ത്യ കുതിച്ചു. 27 പന്തില്‍ അര്‍ദ്ധ സെഞ്ചുറി, 53 പന്തില്‍ സെഞ്ചുറി- രാഹുല്‍ ഇംഗീഷ് പടയെ തല്ലിത്തകര്‍ത്തു. 30 പന്തില്‍ 32 റണ്‍സെടുത്ത രോഹിതിനെ റാഷിദ് മടക്കിയത് ഇന്ത്യയെ തളര്‍ത്തിയില്ല. 54 പന്തില്‍ 101 റണ്‍സുമായി രാഹുലും, 22 പന്തില്‍ 20 റണ്‍സെടുത്ത് കോലിയും പുറത്താവാതെ നിന്നു.

നേരത്തെ സ്‌പിന്നര്‍ കുല്‍ദീപ് നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ എട്ട് വിക്കറ്റിന് 159 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ബട്ട്‌ലറും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വില്ലിയുമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഇംഗ്ലണ്ട് അഞ്ച് ഓവറില്‍ 50 കടന്നു. എന്നാല്‍ 20 പന്തില്‍ 30 റണ്‍സെടുത്ത റോയിയെ ഉമേഷ് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്‍റെ തകര്‍ച്ച തുടങ്ങി. 

12-ാം ഓവറില്‍ ഹെയ്‌ല്‍സ്(8), 14-ാം ഓവറില്‍ മോര്‍ഗന്‍(7), ബെയര്‍സ്റ്റോ(0), റൂട്ട്(0) എന്നീവര്‍ കുല്‍ദീപിന് കീഴടങ്ങി‍. ബട്ട്‌ലര്‍ 29 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ചുറി തികച്ചു. ബട്ട്‌ലര്‍ പൊരുതുന്നതിനിടെ എട്ട് റണ്‍സെടുത്ത അലിയെ പാണ്ഡ്യ മടക്കി. 18-ാം ഓവറില്‍ ബട്ട്‌ലറെ പുറത്താക്കി(46 പന്തില്‍ 69) കുല്‍ദീപ് അഞ്ച് വിക്കറ്റ് തികച്ചു. ജോര്‍ദനും(0) പുറത്തായപ്പോള്‍ 15 പന്തില്‍ 29 റണ്‍സുമായി വില്ലിയും മൂന്ന് റണ്‍സെടുത്ത് പ്ലന്‍കെറ്റും പുറത്താവാതെ നിന്നു.