ആദ്യ വിക്കറ്റിൽ ധവാൻ രോഹിത് കൂട്ടുകെട്ട് 160 റൺസാണ് ഇന്ത്യന്‍ സ്കോറിലേക്ക് സംഭാവന ചെയ്തത്

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി 20 പരമ്പരിലെ ആദ്യ മൽസരത്തിൽ ഇന്ത്യക്ക് 76 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 208 റൺസ് നേടിയപ്പോള്‍ അയര്‍ലന്‍ഡിന്‍റെ പോരാട്ടം 132 ല്‍ അവസാനിച്ചു. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ധവാനുമാണ് ഇന്ത്യക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്. സെഞ്ചുറിക്ക് മൂന്നു റൺസ് അകലെ രോഹിത് പുറത്തായപ്പോള്‍ ശിഖർ ധവാൻ 74 റണ്‍സ് നേടി.

ആദ്യ വിക്കറ്റിൽ ധവാൻ രോഹിത് കൂട്ടുകെട്ട് 160 റൺസാണ് ഇന്ത്യന്‍ സ്കോറിലേക്ക് സംഭാവന ചെയ്തത്. രോഹിത് 61 പന്തിൽ എട്ടു ബൗണ്ടറിയും അഞ്ചു സിക്സും ഉൾപ്പെടെ 97 റൺസെടുത്തപ്പോള്‍ ധവാൻ 45 പന്തിൽ അഞ്ചു വീതം ബൗണ്ടറിയും സിക്സും പറത്തി. സുരേഷ് റെയ്ന (10), ധോണി (11), വിരാട് കോലി (0) എന്നിവരും പുറത്തായി. നാല് ഓവറിൽ 35 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പീറ്റർ ചേസാണ് അയർലൻഡിനായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല. കുല്‍ദീപിന്‍റെയും ചാഹലിന്‍റെയും കറങ്ങുന്ന പന്തുകള്‍ കൂടിയായതോടെ അയര്‍ലന്‍ഡിന്‍റെ ബാറ്റിംഗ് നിര വട്ടം കറങ്ങി. കുല്‍ദീപ് നാലും ചാഹലും മൂന്നും വിക്കറ്റ് വീഴ്ത്തി. 60 റണ്‍സ് നേടിയ ഓപ്പണര്‍ ഷാനോണ്‍ മാത്രമാണ് ചെറുത്തു നില്‍പ്പ് നടത്തിയത്.