ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ജയം. ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലുള്ള പ്യൂര്‍ട്ടോറിക്ക ഏഴാം മിനിറ്റില്‍ മുന്നിലെത്തി. നാരായണ്‍ ദാസ്, സുനില്‍ ഛെത്രി, ജെജെ ലാല്‍പെഖുല, ജാക്കിചന്ദ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഇമ്മാനുവല്‍ സാഞ്ചസാണ് പ്യൂര്‍ട്ടോറിക്കയുടെ ഒരേയൊരു ഗോള്‍ നേടിയത്. ക്യാപ്റ്റനായി അരങ്ങേറ്റംകുറിച്ച ഗോളി ഗുര്‍പ്രീത് സന്ധുവും മികച്ച പ്രകടനം നടത്തി.

പ്യൂര്‍ട്ടോറിക്ക തുടക്കത്തില്‍ മുന്നിലെത്തിയെങ്കിലും ആക്രമത്തിലൂന്നി കളിച്ച ടീം ഇന്ത്യ വൈകാതെ തിരിച്ചടിച്ചു. പതിനെട്ടാം മിനിട്ടില്‍ നാരായണ്‍ ദാസിലൂടെയായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍. ഇരുപത്തിയാറാം മിനിട്ടില്‍ മുന്‍ നായകന്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ മുന്നിലെത്തി. മുപ്പത്തിനാലാം മിനിട്ടില്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖുല ഗോള്‍ നേടിയതോടെ ഇന്ത്യ വ്യക്തമായ മേധാവിത്വം നേടി. ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ 3-1 എന്ന സ്‌കോറിന് ഇന്ത്യ മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ അമ്പത്തിയെട്ടാം മിനിട്ടില്‍ ജാക്കിചന്ദ് സിംഗാണ് ഇന്ത്യന്‍ പട്ടിക തികച്ചത്.

ഫിഫ റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ 38 പടി മുകളിലുള്ള പ്യൂര്‍ട്ടോറിക്കയ്ക്കെതിരായ വിജയം ഇന്ത്യന്‍ ഫുട്ബോളിന് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നിരിക്കുകയാണ്. ഈ വിജയത്തിന്റെ കരുത്തില്‍ ഫിഫ റാങ്കിംഗില്‍ നേട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. അന്താരാഷ്‌ട്ര സൗഹൃദ മല്‍സരങ്ങളില്‍ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ നാലാം വിജയമാണിത്. ലാവോസ്, ഭൂട്ടാന്‍ ടീമുകള്‍ക്കെതിരെയായിരുന്നു ഇന്ത്യ ഒടുവില്‍ വിജയിച്ചത്. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ തുര്‍ക്ക്‌മെനിസ്ഥാനെതിരെയാണ് ഇന്ത്യ അവസാനമായി തോറ്റത്.