ബാര്‍ബഡോസ്: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദനത്തില്‍ ഇന്ത്യക്ക് ആധികാരിക ജയം. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന മത്സരത്തില്‍ 105 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. പാക്കിസ്ഥാനോടുള്ള ചാമ്പ്യന്‍സ് ട്രോഫി തോല്‍വിക്ക് ശേഷം വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്ന പ്രകടനമാണ് കരീബിയന്‍ മണ്ണില്‍ കോലിയും സംഘവും പുറത്തെടുത്തത്. മഴക്കളിച്ച മത്സരം 43 ഓവറായി കുറച്ചിരുന്നു.

ആദ്യ മത്സരത്തിലേത് പോലെ മികച്ച തുടക്കമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നല്‍കിയത്.ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു .63 റണ്‍സെടുത്ത് ധവാന്‍ പുറത്തായപ്പോള്‍ രഹാനെക്ക് കൂട്ടായി ക്യാപ്റ്റന്‍ കോലിയെത്തി.രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റനും വൈസ്ക്യാപ്റ്റനും ചേര്‍ത്ത് അടിച്ച് കൂട്ടിയത് 97 റണ്‍സ്.അജിങ്ക്യ രഹാനെ കരിയറിലെ മൂന്നാം സെഞ്ച്വറി തികച്ചു.

വിരാട് കോലിയും അര്‍ദ്ധ സെഞ്ച്വറി തികച്ചു.അതെ സമയം ഹര്‍ദ്ദിക്ക് പാണ്ഡ്യക്ക് സ്ഥാനക്കയറ്റം നല്‍കിയുള്ള പരീക്ഷണം പിഴച്ചു.യുവരാജും ധോണിയും നിരാശപ്പെടുത്തി.എങ്കിലും വിരാട് കോലി ഒരറ്റത്ത് ചുവടുറപ്പിച്ചതോടെ ഇന്ത്യ 43 ഓവറില്‍ 5ന് 310 എന്ന കൂറ്റന്‍ സ്കോറിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലെ പിഴച്ചു.

നാല് റണ്‍സ് എടുക്കുന്നതിനിടെ കെയ്റോണ്‍ പവലും ജെയ്സണ്‍ മുഹമ്മദും പൂജ്യത്തില്‍ കൂടാരം കയറി. ജെയ്സണ്‍ ഹോള്‍ഡറുടെ സംഘത്തില്‍ പിടിച്ച് നില്‍ക്കാനായത് അര്‍ദ്ധ സെഞ്ച്വറി നേടിയ ഷായ്‌ക്ക് മാത്രമാണ്.ഒടുവില്‍ 43 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 205ല്‍ എത്താനെ കരീബിയന്‍ പടക്കായുള്ളു.ഭുവനേശ്വര്‍ കുമാര്‍ രണ്ടും കുല്‍ദീപ് യാദവ് മൂന്നും വിക്കറ്റ് വീഴ്ത്തി.അജിങ്ക്യ രഹാനെയാണ് മാന്‍ ഓഫ് ദി മാ‍ച്ച് .ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.