Asianet News MalayalamAsianet News Malayalam

അഡ്‌ലെയ്ഡ് ടെസ്റ്റ്: രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മികച്ച തുടക്കം

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 18 റണ്‍സെടുത്ത മുരളി വിജയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുത്തിട്ടുണ്ട്.

India got good strart in Second Innings of Adelaide test
Author
Adelaide SA, First Published Dec 8, 2018, 11:05 AM IST

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 18 റണ്‍സെടുത്ത മുരളി വിജയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുത്തിട്ടുണ്ട്. 43 റണ്‍സോടെ കെ.എല്‍. രാഹലും എട്ട് റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. ഓസീസിനെ ആദ്യ ഇന്നിങ്‌സില്‍ 235 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 15 റണ്‍സ് ലീഡ് നേടിയിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ലീഡ് 90 റണ്‍സായി.

ഒന്നാം വിക്കറ്റില്‍ 63 റണ്‍സാണ് വിജയ് - രാഹുല്‍ കൂട്ടുക്കെട്ട് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 53 പന്തില്‍ 18 റണ്‍സ് മാത്രമെടുത്ത വിജയിയെ മിച്ചല്‍ സ്റ്റാര്‍ക്ക് പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സിന്റെ കൈകളിലെത്തിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയരെ 235ന് പുറത്താക്കിയ ഇന്ത്യ 15 റണ്‍സിന്റെ നേരിയ ലീഡാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ഓസീസ് വാലറ്റത്തെ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും എറിഞ്ഞൊതുക്കുകയായിരുന്നു. 

72 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നഥാന്‍ ലിയോണ്‍ പുറത്താവാതെ 24 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ബുംറ, ആര്‍. അശ്വിന്‍ എന്നിവര്‍ മൂന്നും ഷമി, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ഓസീസ് എല്ലാവരും പുറത്തായതോടെ ലഞ്ചിന് പിരിയുകയും ചെയ്തു. 

ഏഴിന് 191 എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം ആരംഭിച്ചത്. 15 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു സ്റ്റാര്‍ക്ക്. പിന്നാലെ മഴയെത്തി. തുടര്‍ന്ന് അരമണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിച്ചത്. സ്റ്റാര്‍ക്കിന് പകരമെത്തിയ ലിയോണ്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 24 റണ്‍സാണ് സ്റ്റാര്‍ക്ക് നേടിയത്. എന്നാല്‍, നിലയുറപ്പിച്ച് നില്‍ക്കുകയായിരുന്ന ഹെഡിനെ ഷമി വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ജോഷ് ഹേസല്‍വുഡിനേയും ഇതേ രീതിയില്‍ ഷമി മടക്കിയതോടെ ഓസീസിന്റെ ആദ്യ ഇന്നിങ്‌സിന് അവസാനമായി. വിക്കറ്റ് പിന്നില്‍ ആറ് ക്യാച്ചുകളാണ് പന്ത് ഒരിന്നിങ്‌സില്‍ സ്വന്തമാക്കിയത്.

ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (0), മാര്‍കസ് ഹാരിസ് (26),  ഉസ്മാന്‍ ഖവാജ (28), ഷോണ്‍ മാര്‍ഷ് (2) എന്നിവരേയാണ് ഓസീസിന് ആദ്യ രണ്ട് സെഷനില്‍ നഷ്ടമായായത്. ചായയ്ക്ക് ശേഷം പീറ്റര്‍ ഹാന്‍ഡ്കോംപ്സ് (34), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (5), പാറ്റ് കമ്മിന്‍സ് (10) എന്നിവരേയും ഇന്ത്യന്‍ ബൗളര്‍മാര്‍ പവലിയനിലെത്തിച്ചു.

നേരത്തെ, ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ മുഖം രക്ഷിച്ചത്. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പൂജാര 16-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്.

Follow Us:
Download App:
  • android
  • ios