ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 76 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ഹനുമ വിഹാരി (8)യേയും നഷ്ടമായിരുന്നു. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തിട്ടുണ്ട്.

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 76 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ഹനുമ വിഹാരി (8)യേയും നഷ്ടമായിരുന്നു. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തിട്ടുണ്ട്. ചേതേശ്വര്‍ പൂജാര (33) റണ്‍സെടുത്ത് ക്രീസിലുണ്ട്. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റെടുത്തു. നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 

അര്‍ധ സെഞ്ചുറിയോടെയാണ് മായങ്ക് അഗര്‍വാള്‍ ടെസ്റ്റില്‍ അരങ്ങേറിയത്. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു അഗര്‍വാളിന്റെ ഇന്നിങ്‌സ്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണറാണ് മായങ്ക്. ആദ്യമായിട്ടാണ് ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ അര്‍ധ സെഞ്ചുറി നേടുന്നത്. നാല് ഇന്നിങ്‌സ് കളിച്ചിട്ടും മുരളി വിജയ്, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നില്ല.

ഓപ്പണറുടെ റോളിലെത്തിയ വിഹാരിയും അഗര്‍വാളും 40 റണ്‍സാണ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അവസരം മുതലാക്കാന്‍ വിഹാരിക്ക് സാധിച്ചില്ല. കമ്മിന്‍സിന്റെ ബൗണ്‍സ് കളിക്കാനുള്ള ശ്രമം സ്ലിപ്പില്‍ ആരോണ്‍ ഫിഞ്ചിന്റെ കൈകളില്‍ അവസാനിച്ചു. അഗര്‍വാളിനെ കമ്മിന്‍സ് വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന്റെ കൈകളിലെത്തിച്ചു. 73 റണ്‍സാണ് പൂജാര- അഗര്‍വാള്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. 

പെര്‍ത്തില്‍ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മായങ്ക് അഗര്‍വാള്‍ ഓപ്പണറുടെ റോളിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ഉമേഷ് യാദവിന് പകരമാണ് ജഡേജ ടീമിലെത്തിയത്. ഓസീസ് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന് പകരം മിച്ചല്‍ മാര്‍ഷിനെ ഉള്‍പ്പെടുത്തി.