ഇംഗ്ലണ്ടിനെതിരേ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് 245 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 271 റണ്‍സിന് എല്ലാവരും പുറത്തായി. വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 29  റണ്‍സ് മാത്രമാണ്  സ്‌കോര്‍ ബോര്‍ഡിലുള്ളത്.

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരേ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് 245 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 271 റണ്‍സിന് എല്ലാവരും പുറത്തായി. വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 29 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുള്ളത്.

കെ.എല്‍. രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (5), ശിഖര്‍ ധവാന്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 12 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് റണ്‍സോടെ വിരാട് കോലിയും നാല് റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും സ്റ്റുവര്‍ട്ട് ബ്രോഡ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, എട്ടിന് 260 എന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് ശേഷിച്ച വിക്കറ്റുകള്‍ 11 റണ്‍സിനിടെ നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡ് മടങ്ങി. പിന്നാലെ 46 റണ്‍സെടുത്ത സാം കുറാന്‍ റണ്ണൗട്ടായി. മുഹമ്മദ് ഷമിക്ക് നാല് വിക്കറ്റുണ്ട്. ഇശാന്ത് ശര്‍മ രണ്ടും ആര്‍. അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

69 റണ്‍സെടുത്ത ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജോ റൂട്ട് (48), ബെന്‍ സ്റ്റോക്സ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 246 റണ്‍സിനെതിരെ ഇന്ത്യ 273 റണ്‍സ് കുറിച്ചിരുന്നു. ചേതേശ്വര്‍ പൂജാരയുടെ പുറത്താകാതെയുള്ള സെഞ്ചുറിയാണ് ഇന്ത്യക്ക് ആദ്യ ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചത്.