Asianet News MalayalamAsianet News Malayalam

അഡ്‌ലെയ്ഡ് ടെസ്റ്റ്: ഓസീസ് തകരുന്നു; ഇന്ത്യ വിജയപ്രതീക്ഷയില്‍

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. 323 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഓസീസ് അഞ്ചാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറിന് 186 എന്ന നിലയിലാണ്. ഇന്ന് രണ്ട് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ട്രോവിഡ് ഹെഡ് (14), ഷോണ്‍ മാര്‍ഷ് (60) എന്നിവരുടെ വിക്കറ്റുകളാണ് വീണത്.

India on edge of win against Australia in Adelaide
Author
Adelaide SA, First Published Dec 10, 2018, 8:13 AM IST

അഡ്‌ലെയ്ഡ് : ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. 323 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഓസീസ് അഞ്ചാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറിന് 186 എന്ന നിലയിലാണ്. ഇന്ന് രണ്ട് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ട്രോവിഡ് ഹെഡ് (14), ഷോണ്‍ മാര്‍ഷ് (60) എന്നിവരുടെ വിക്കറ്റുകളാണ് വീണത്. ടിം പെയ്ന്‍ (40), പാറ്റ് കമ്മിന്‍സ് (5) എന്നിവരാണ് ക്രീസില്‍. ഇശാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് വിക്കറ്റ്. രണ്ട് സെഷനും നാല് വിക്കറ്റും ശേഷിക്കെ ഓസീസിന് ജയിക്കാന്‍ ഇനിയും 137 റണ്‍സ് കൂടി വേണം. നരത്തെ, ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 307ല്‍ അവസാനിച്ചിരുന്നു. ചേതേശ്വര്‍ പൂജാര (71), അജിന്‍ക്യ രഹാനെ (70) എന്നിവരാണ് ഇന്ത്യക്ക് മാന്യമായ ലീഡ് സമ്മാനിച്ചത്. 

നാലിന് 104 എന്ന നിലയില്‍ നിന്നാണ് ഓസീസ് അഞ്ചാം ദിനം ആരംഭിച്ചത്. എന്നാല്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ട്രാവിസ് ഹെഡിനെ നഷ്ടമായി. ഇശാന്ത് ശര്‍മയുടെ പന്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു ഹെഡ്. പിന്നാലെ ഒത്തുച്ചേര്‍ന്ന് ഷോണ്‍ മാര്‍ഷും ക്യാപ്റ്റന്‍ ടിം പെയ്‌നും ഓസീസിന് നേരിയ പ്രതീക്ഷ നല്‍കി. ഇരുവരും 41 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. മാര്‍ഷിനെ പുറത്താക്കി ബുംറ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ബുംറ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്താണ് മാര്‍ഷ് പുറത്തായത്. പെയ്ന്‍ ഇതുവരെ നാല് ഫോറുകള്‍ സ്വന്തമാക്കി.

നേരത്തെ, ആര്‍. അശ്വിനും മുഹമ്മദ് ഷമിയുമാണ് ഓസീസിന്റെ മുന്‍നിര തകര്‍ത്തത്. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ (11)യാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഫിഞ്ചിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെച്ചിച്ചു. പിന്നാലെ സഹഓപ്പണ്‍ മാര്‍കസ് ഹാരിസും (26) മടങ്ങി. ഷമിയുടെ പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈകളില്‍. അധികം വൈകാതെ എട്ട് റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും മടങ്ങി. അശ്വിനെ മിഡ് ഓഫിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ ഒതുങ്ങി. ഷമിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പീറ്റര്‍ ഹാന്‍ഡ്കോംപ്സും മടങ്ങിയതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി. എന്നാല്‍ ഷോണ്‍ മാര്‍ഷും ട്രാവിസ് ഹെഡും അധികം കേടുപാടുകള്‍ കൂടാതെ നാലാംദിനം പൂര്‍ത്തിയാക്കുകയായിരുന്നു. 

322 റണ്‍സിന്റെ ലീഡാണ് ഇന്ത്യ രണ്ടിന്നിങ്സിലുമായി നേടിയത്. ഒരുഘട്ടത്തില്‍ ഇതിലും മികച്ച ലീഡ് നേടുമെന്ന് കരുതിയിരുന്നെങ്കിലും ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ആറ് വിക്കറ്റാണ് ഇന്ത്യയെ ഭേദപ്പെട്ട ലീഡില്‍ ഒതുക്കിയത്. ഇന്ത്യന്‍ നിരയില്‍ ചേതേശ്വര്‍ പൂജാര (71), അജിന്‍ക്യ രഹാനെ (70), കെ.എല്‍. രാഹുല്‍ (44) എന്നിവരുടെ പ്രകടനമാണ് ശ്രദ്ധിക്കപ്പെട്ടത്. ലിയോണിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി.

നാലാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ (1) എന്നിവരെ ലിയോണ്‍ മടക്കി അയച്ചു. മൂന്നിന് 151 എന്ന നിലയില്‍ നാലാംദിനം പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത് പൂജാരയെ ആയിരുന്നു. ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കാരനായ പൂജാരയെ ലിയോണ്‍ പുറത്താക്കുകയായിരുന്നു. നന്നായിട്ട് ടേണ്‍ കിട്ടുന്ന പിച്ചില്‍ ലിയോണിനെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ പൂജാര ഷോര്‍ട്ട് ലെഗില്‍ ക്യാച്ച് നല്‍കി മടങ്ങി. ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്സ്. പൂജാര- രഹാനെ സഖ്യം 87 റണ്‍സാണ് ഇന്ത്യയുടെ ടോട്ടലിനോട് കൂട്ടിച്ചേര്‍ത്തത്. പൂജാരയ്ക്ക് ശേഷമെത്തിയ രോഹിത് ശര്‍മ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇത്തവണയും ലിയോണ്‍ തന്നെയാണ് വിക്കറ്റ് നേടിയത്. ലിയോണിന്റെ പന്ത് ക്രീസ് വിട്ടിറങ്ങി പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ബാറ്റിന്റെ മുകള്‍ ഭാഗത്ത് തട്ടി സില്ലി പോയിന്റില്‍ നില്‍ക്കുകയായിരുന്ന ഹാന്‍ഡ്കോംപ്സിന്റെ കൈകളിലേക്ക്. 

പിന്നീടെത്തിയ പന്ത് ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചു. എത്രയും വേഗത്തില്‍ ലീഡുയര്‍ത്തുക എന്നത് മാത്രമായിരുന്നു പന്തില്‍ നിയോഗിക്കപ്പെട്ടത്. 16 പന്ത് മാത്രം നേരിട്ട താരം 28 റണ്‍സ് നേടി. നാല് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. പന്ത്, ലിയോണിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ ആര്‍. അശ്വിനെ (5) നിലയുറപ്പിക്കും മുന്‍പെ സ്റ്റാര്‍ക്ക് മടക്കിയയച്ചു. ഏറെ നേരം രഹാനെയ്ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വൈസ് ക്യാപ്റ്റനും മടങ്ങി. പിന്നീടെല്ലാം ചടങ്ങ് പോലെയായിരുന്നു. ഇശാന്ത് ശര്‍മ (0), മുഹമ്മദ് ഷമി (0) എന്നിവരെ യഥാക്രമം സ്റ്റാര്‍ക്കും ലിയോണും മടക്കിയയച്ചു. 

Follow Us:
Download App:
  • android
  • ios