ദില്ലി: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്‌ടത്തില്‍ 202 റണ്‍സ് അടിച്ചുകൂട്ടി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ(80), ശിഖര്‍ ധവാന്‍(80) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 11 പന്തില്‍ മൂന്നു സിക്‌സര്‍ ഉള്‍പ്പടെ പുറത്താകാതെ 26 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയും അവസാന ഓവറുകളില്‍ റണ്‍ നിരക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. എം എസ് ധോണി ഏഴു റണ്‍സുമായി പുറത്താകാതെ നിന്നു.

രോഹിതും ധവാനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 16.2 ഓവറില്‍ 158 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 52 പന്തില്‍ 10 ബൗണ്ടറികളും റണ്ടു സിക്‌സറുകളും ഉള്‍പ്പടെയാണ് ധവാന്‍ 80 റണ്‍സെടുത്തത്. 55 പന്തില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുകളും ഉള്‍പ്പടെയാണ് രോഹിത് 80 റണ്‍സെടുത്തത്. ഹര്‍ദ്ദിക് പാണ്ഡ്യ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ന്യൂസിലാന്‍ഡ‍ിന് വേണ്ടി പഞ്ചാബ് വംശജന്‍ ഇഷ് സോധി രണ്ടു വിക്കറ്റെടുത്തു. നാലോവറില്‍ 49 റണ്‍സ് വഴങ്ങിയ ട്രെന്‍റ് ബോള്‍ട്ട് ഒരു വിക്കറ്റുകൊണ്ട് തൃപ്‌തനായി.

വെറ്ററന്‍ താരം ആശിഷ് നെഹ്‌റയുടെ വിടവാങ്ങല്‍ നിമിഷങ്ങളാണ് ഈ മല്‍സരത്തിന്റെ പ്രത്യേകത.