കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിച്ച വൈഭവ് മികച്ച തുടക്കമിട്ടു.
ധാംബുള്ള: ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് 350 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ എ പ്രഭ്സിമ്രാന്‍ സിംഗ്, റുതുരാജ് ഗെയ്ക്‌വാദ്, തിലക് വര്‍മ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. 69 പന്തില്‍ 84 റണ്‍സെടുത്ത പ്രഭ്ര്‌സിമ്രാന്‍ സിംഗാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. റുതുരാജ് ഗെയ്ക്‌വാദും ക്യാപ്റ്റൻ തിലക് വര്‍മയും 66 റണ്‍സ് വീതെമടുത്തപ്പോള്‍ വൈഭവ് സൂര്യവംശി 22 പന്തില്‍ 44 റണ്‍സും സൂര്യാന്‍ഷ് ഷെഡ്ജെ 27 പന്തില്‍ 40 റണ്‍സുമെടുത്തു. അഫ്ഗാനിസ്ഥാനുവേണ്ടി അബ്ദുള്ള അഹമ്മദ്സായി 68 റണ്‍സിന് 5 വിക്കറ്റെടുത്തപ്പോള്‍ ഫര്‍മാനുള്ള സഫി മൂന്ന് വിക്കറ്റെടുത്തു.
കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിച്ച വൈഭവ് മികച്ച തുടക്കമിട്ടു. മുഹമ്മദ് ഇബ്രാഹിമിന്‍റെ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയ വൈഭവ് അഞ്ചാം ഓവറില്‍ ഇന്ത്യയെ 50 കടത്തി. 22 പന്തില്‍ 9 ബൗണ്ടറികള്‍ സഹിതം 44 റണ്‍സടിച്ച വൈഭവിനെ എട്ടാം ഓവറിലെ ആദ്യ പന്തില്‍ പുറത്താക്കിയ അബ്ദുള്ള അഹമ്മദ് സായിയാണ് അഫ്ഗാന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.
മൂന്നാം നമ്പറിലിറങ്ങിയ പ്രിയാൻഷ് ആര്യ സിക്സ് അടിച്ചു തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. പത്താം ഓവിറില്‍ പ്രിയാന്‍ഷ് ആര്യ മടങ്ങി. പിന്നാലെ ഇന്ത്യ 100 കടന്നു. പതിനാലാം ഓവറില്‍ 39 പന്തില്‍ പ്രഭ്‌സിമ്രാന്‍ സിംഗ് അര്‍ധസെഞ്ചുറി തികച്ചു. പ്രഭ്‌സിമ്രാനും റുതുരാജും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 79 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. പിന്നീട് തിലക് വര്‍മയും റുതുരാജും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 78 റണ്‍സിന്‍റെ കൂട്ടുകെട്ടുകയര്‍ത്തി ഇന്ത്യയെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു.
സൂര്യാൻഷ് ഷെഡ്ജെ-തിലക് വര്‍മ സഖ്യം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 48 പന്തില്‍ 70 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ 300 കടത്തി. അവസാന ഓവറുകളില്‍ സ്കോറുയര്‍ത്താനുള്ള ശ്രമത്തില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഇന്ത്യ 349 റണ്‍സിലെത്തി. പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പിച്ചിരുന്നു.
അഫ്ഗാനിസ്ഥാൻ എ (പ്ലേയിംഗ് ഇലവൻ): ഇമ്രാൻ മിർ (ക്യാപ്റ്റൻ), ഹസ്സൻ ഐസാഖിൽ, ഖാലിദ് താനിവാൽ, ഇജാസ് അഹമ്മദ് അഹമ്മദ്‌സായ്, ബഹീർ ഷാ, ഇഷാഖ് റഹീമി (വിക്കറ്റ് കീപ്പർ), ഖലീൽ ഗുർബാസ്, സഹീർ ഖാൻ, അബ്ദുള്ള അഹമ്മദ്‌സായ്, മുഹമ്മദ് ഇബ്രാഹിം, ഫർമാനുല്ല സാഫി.
ഇന്ത്യ എ (പ്ലേയിംഗ് ഇലവൻ): വൈഭവ് സൂര്യവംശി, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, ഋതുരാജ് ഗെയ്ക്‌വാദ്, തിലക് വർമ്മ (ക്യാപ്റ്റൻ), ആയുഷ് ബദോനി, സൂര്യൻഷ് ഷെഡ്ഗെ, അർഷാദ് ഖാൻ, വിപ്രാജ് നിഗം, അനുകൂൽ റോയ്, അൻഷുൽ കംബോജ്.
