ഓസ്‌ട്രേലിയക്കെതിരെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ അതീവ ശ്രദ്ധയോടെ ഇന്ത്യ. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ അരങ്ങേറിയ മായങ്ക് അഗര്‍വാള്‍ (76), ചേതേശ്വര്‍ പൂജാര (68), വിരാട് കോലി (47) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ പ്രത്യേകത.
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ അതീവ ശ്രദ്ധയോടെ ഇന്ത്യ. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ അരങ്ങേറിയ മായങ്ക് അഗര്‍വാള്‍ (76), ചേതേശ്വര്‍ പൂജാര (68), വിരാട് കോലി (47) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ പ്രത്യേകത. അഗര്‍വാളിന് പുറമെ സഹ ഓപ്പണര്‍ ഹനുമ വിഹാരി (8)യുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. പാറ്റ് കമ്മിന്‍സാണ് ഓസീസിന്റെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പുതിയ ഓപ്പണര്‍മാരായ അഗര്‍വാള്‍ - വിഹാരി സഖ്യം ആദ്യ വിക്കറ്റില്‍ 40 കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഹാരിക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 66 പന്ത് നേരിട്ട വിഹാരിയെ കമ്മിന്‍സ് സ്ലിപ്പില്‍ ആരോണ്‍ ഫിഞ്ചിന്റെ കൈകളിലെത്തിച്ചു. പിന്നാലെ എത്തിയ ചേതേശ്വര്‍ പൂജാര ഒച്ചിഴയും വേഗത്തിലാണ് റണ്‍ കണ്ടെത്തിയത്. 200 പന്തുകളില്‍ നിന്നാണ് താരം 68 റണ്‍സ് നേടിയത്. എങ്കിലും മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചു.

ഇതില്‍ എടുത്ത് പറയേണ്ടത് മായങ്കിന്റെ ഇന്നിങ്‌സ് തന്നെയാണ്. ആദ്യ ടെസ്റ്റ് മാത്രം കളിക്കുന്ന കര്‍ണാടകക്കാരന്‍ തുടക്കകാരന്റെ പരിഭ്രമമൊന്നുമില്ലാതെയാണ് ബാറ്റേന്തിയത്. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്‌സ്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണറാണ് മായങ്ക്. ആദ്യമായിട്ടാണ് ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ അര്‍ധ സെഞ്ചുറി നേടുന്നത്. നാല് ഇന്നിങ്‌സ് കളിച്ചിട്ടും മുരളി വിജയ്, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ മായങ്കിനെ മടക്കിയയച്ച് കമ്മിന്‍സ് ഒരിക്കല്‍കൂടി ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. കമ്മിന്‍സിന്റെ പന്ത് മായങ്കിന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന്റെ കൈകളിലേക്ക്. പിന്നാലെ പൂജാരയ്‌ക്കൊപ്പം ഒത്തുചേർന്ന കോലി ആദ്യം ദിനം പൂര്‍ത്തിയാക്കി. ആറ് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെയും പൂജാരയുടെയും ഇന്നിങ്‌സ്. പെര്‍ത്തില്‍ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മായങ്ക് അഗര്‍വാള്‍ ഓപ്പണറുടെ റോളിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ഉമേഷ് യാദവിന് പകരമാണ് ജഡേജ ടീമിലെത്തിയത്. ഓസീസ് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന് പകരം മിച്ചല്‍ മാര്‍ഷിനെ ഉള്‍പ്പെടുത്തി.
