ജോഹന്നാസ് ബര്‍ഗ്: പിച്ച് ഒരുക്കിയതിലെ പാളിച്ചയാണ് ദക്ഷിണാഫ്രിക്കയുടെ ഏകദിന പരമ്പരയിലെ തുടര്‍ പരാജയ കാരണമെന്ന് മുന്‍ പരിശീലകന്‍ റേ ജെന്നിങ്‌സ് . ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക നേടിയതിന് പിന്നില്‍ ഭാഗ്യം മത്രമാണ്. ഇന്ത്യയുടെ ബോളിങ് നിര സുശക്തമാണ്. പേസും സ്പിന്നും മികച്ച രീതിയില്‍ എറിയുന്ന ബോളിങ് പ്രകടനമാണ് ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തിനു കാരണമായത്. 

ഇതിനു അവരെ സഹായിച്ചത് പിച്ചാണ്. ദക്ഷിണാഫ്രിക്ക ഒരുക്കിയത് പേസിനെ അമിതമായി തുണയ്ക്കുന്ന പിച്ചയായിരുന്നു. ഇതാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രതികൂലമായി ബാധിച്ചതെന്നും റേ ജെന്നിങ്‌സ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ മുന്‍ കാലപേസര്‍മാരില്‍ നിന്നും വിഭിന്നമാണ് ഇപ്പോഴുള്ളവരുടെ പ്രകടനം. കൂടുതല്‍ മികച്ച രീതിയിലാണ് യുവനിര പന്ത് എറിയുന്നത്. അണ്ടര്‍ 19 താരങ്ങള്‍ പോലും 140 കിലോമീറ്ററിനു മുകളില്‍ പന്തെറിയുന്നുണ്ട്.

താരങ്ങളുടെ പ്രകടനത്തെ മികച്ചതാക്കി തീര്‍ക്കുവാന്‍ ഐപിഎല്ലിനു സാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയക്ക് ഇന്ത്യയുടെ സ്പിന്നര്‍മാരെ നേരിടുന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. ഇതാണ് സ്ഥിതിയെങ്കില്‍ ഇനി വരുന്ന ലോകകപ്പില്‍ ടീമിന്റെ പ്രകടനം മോശമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.