കേപ്‌ടൗണ്‍: ന്യൂലന്‍ഡ് ടെസ്റ്റില്‍ മഴ മൂലം മൂന്നാം ദിനത്തെ മത്സരം അനിശ്ചിതത്വത്തില്‍. കേപ്‌ടൗണില്‍ രാവിലെ ആരംഭിച്ച മഴ തുടരുന്നതിനാല്‍ ഇന്ന് മൂന്നാം സെഷനില്‍ മാത്രമേ ബാറ്റിംഗ് പുനരാരംഭിക്കാനാകൂ എന്നാണ് പ്രതീക്ഷ. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിംഗ് അവസാനിപ്പിച്ചത്. രണ്ട് ഇന്നിഗ്സുകളിലുമായി ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോള്‍ 142 റണ്‍സ് ലീഡുണ്ട്. 

77 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി നാല് റണ്‍സുമായി ഹാഷിം അംലയും രണ്ട് റണ്‍സുമായി കസിഗോ രബാദയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ എയ്ഡന്‍ മര്‍ക്രാം(34),ഡീന്‍ എള്‍ഗര്‍(25) എന്നിവരെ ഹര്‍ദിക് പാണ്ഡ്യ പുറത്താക്കി. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയുടെ 286 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 209 റണ്‍സിന് പുറത്തായിരുന്നു. 

ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനു മുന്നില്‍ ഇന്ത്യയുടെ മുന്‍നിരയും മധ്യനിരയും തകര്‍ന്നപ്പോള്‍ വാലറ്റത്ത് ഭുവനേശ്വര്‍ കുമാറുമൊത്ത് പാണ്ഡ്യ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. അര്‍ദ്ധ സെഞ്ചുറി നേടിയ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ(93)യാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാന്‍ഡറും രബാദയും മൂന്ന് വീതവും സ്റ്റെയ്നും മോര്‍ക്കലും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.