കൊല്‍ക്കത്ത: കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ ശ്രീലങ്ക ടെസ്റ്റില്‍ ക്രിക്കറ്റില്‍ ടോസ് നഷ്‍ടപ്പെട്ട് ആദ്യം ബാറ്റുചെയ്‍ത ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്‍ടമായി. മഴ മൂലം കളി നിര്‍ത്തിവയ്‍ക്കുമ്പോള്‍ മൂന്നിന് 17 എന്ന നിലയിലാണ് ഇന്ത്യ. കെ എല്‍ രാഹുല്‍ (0), കോലി (0), ശിഖര്‍ ധവാന്‍ (8) എന്നിവരാണ് പുറത്തായത്. കളി നിര്‍ത്തിവയ്‍ക്കുമ്പോള്‍ എട്ടു റണ്‍സോടെ ചേതേശ്വര്‍ പൂജാരയും റണ്‍സൊന്നുമെടുക്കാതെ രഹാനയുമാണ് ക്രീസിലുള്ളത്. ലങ്കന്‍ പേസര്‍ സുരംഗ ലക്‍മലാണ് മൂന്ന് വിക്കറ്റും സ്വന്തമാക്കിയത്. ധവാനെ ക്ലീന്‍ ബൗള്‍ഡാക്കിയ ലക്മല്‍, രാഹുലിനെ ഡിക്ക്‌വെല്ലയുടെ കൈകളിലെത്തിക്കുകയായിരുന്നു. പതിനൊന്ന് പന്തുകളില്‍ നിന്ന് റണ്‍സൊന്നും എടുത്താതെ നിന്ന കോലിയെ ലക്മല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ആറ് ഓവര്‍ എറിഞ്ഞ ലക്മല്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെയാണ് മൂന്ന് വിക്കറ്റ് വീഴ്‍ത്തിയത്.

രാവിലെ മഴ കാരണം മല്‍സരം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ സെഷന്‍ നഷ്ടമാകുകയും ചെയ്തു. ഒടുവില്‍ മഴ മാറി ടോസ് ഇട്ടെങ്കിലും കളി തുടങ്ങുന്നത് തടസപ്പെടുത്തി വീണ്ടും മഴയെത്തി. പിന്നീട് മത്സരം തുടങ്ങി. ആദ്യ പന്തില്‍ തന്നെ രാഹുലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 8.2 ഓവര്‍ കഴിഞ്ഞപ്പോള്‍ വെളിച്ചക്കുറവും മഴയും കാരണം കളി നിര്‍ത്തിവെച്ചു. വീണ്ടും മഴ മാറി കളിതുടങ്ങി. ഇതിനിടെ കോലി റണ്‍സൊന്നുമെടുക്കാതെ വിക്കറ്റിനുമുന്നില്‍ കുടുങ്ങി. 11.5 ഓവറായപ്പോഴേക്കും വീണ്ടും മഴയെത്തി. തുടര്‍ന്ന് ഇന്നത്തെ മത്സരം നിര്‍ത്തിവച്ചു.

പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കരുതുന്ന പിച്ചില്‍ മൂന്ന് പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. മുഹമ്മദ് ഷർമി, ഉമേഷ് യാദവ് എന്നിവര്‍ക്ക് പുറമെ ഭുവനേശ്വര്‍ കുമാറും ടീമിലുണ്ട്. ജഡേജയും അശ്വിനുമാണ് സ്പിന്നര്‍മാര്‍. രാഹുലും ധവാനും ഓപ്പണര്‍മാരായപ്പോള്‍ മുരളി വിജയ് ടീമില്‍നിന്ന് പുറത്തായി. 1969 നുശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഈഡനില്‍ ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുന്നത്. പൊതുവെ സ്പിന്നിനെ തുണക്കാറുള്ള കൊല്‍ക്കത്തയില്‍ ഇത്തവണ പേസിനെ തുണയ്‍ക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നത്.